പിതാവിനെതിരായ ലൈംഗികാരോപണം: മൈക്കിൽ ജാക്സന്‍റെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലോസ് ഏഞ്ചലസ്: ആൺകുട്ടികളുമായുള്ള പിതാവിന്‍റെ ലൈംഗിക ചേഷ്ടകളെ കുറിച്ചുള്ള വാർത്തകളിൽ മനംനൊന്ത് അന്തരിച്ച പോപ് ഗായകൻ മൈക്കിൽ ജാക്സന്‍റെ മകൾ പാരീസ് ജാക്സൺ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പാരീസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു.

മൈക്കിള്‍ ജാക്‌സണ്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അടുത്തിടെ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററി വെളിപ്പെടുത്തിയിരുന്നു. ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററി, എച്ച്ബിഒ സംപ്രേഷണം ചെയ്തതോടെ ജാക്ക്‌സനെതിരെ ലോകമെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് മകള്‍ പാരിസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൈക്കിൾ ജാക്സൺ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് ആൺകുട്ടികൾ അടുത്തിടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പാരീസ് മനോവിഷമത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങള്‍ക്ക് ഏഴും പത്തും വയസ്സുള്ളപ്പോഴാണ് ജാക്‌സണ്‍ അവരെ പീഡിപ്പിച്ചിരുന്നതെന്ന് ഇപ്പോള്‍ അവര്‍ പറയുന്നു. ഡോക്യുമെന്‍ററി പുറത്തുവന്നതോടെ ഓസ്‌ട്രേലിയയിലും കാനഡയിലും റേഡിയോയില്‍ മൈക്കിള്‍ ജാക്‌സണിന്‍റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തി. ഫ്രഞ്ച് ആഢംബര വസ്ത്രനിര്‍മാതാക്കളായ ലൂയിസ് വ്യൂട്ടണ്‍, വിഖ്യാതഗായകന്‍റെ പേരില്‍ മാര്‍ക്കറ്റിലെത്തിച്ച വസ്ത്രശ്രേണി നിര്‍ത്തലാക്കി. ഇത്തരം സംഘര്‍ഷങ്ങളിലൂടെ മൈക്കിള്‍ ജാക്‌സണിന്‍റെ കുടുംബം കടന്നുപോകുന്നതിനിടെയാണ് മകളുടെ ആത്മഹത്യാശ്രമവും ലോകത്തെ പിടിച്ചുലച്ചത്.

അതേസമയം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്ന് പാരീസ് പ്രതികരിച്ചു. എന്നാൽ സംഭവം ആത്മഹത്യ തന്നെയാണെന്ന വിവരമാണ് പൊലീസ് പുറത്തു വിട്ടിരിക്കുന്നത്. മുമ്പ് പലവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് പാരീസ് ജാക്ക്‌സണ്‍. ചെറുപ്പം മുതലേ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നയാളായാണ് പാരീസ്. 2009ലാണ് അമിതമായി ഡ്രഗ് ഉപയോഗിച്ചതിനെ തുടര്‍ന്ന് മൈക്കിള്‍ ജാക്‌സണ്‍ അന്തരിച്ചത്.