കാണാതായ യുവതിയെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീടിന് തൊട്ടടുത്ത് കാമുകന്റെ വീട്ടില്‍ നിന്നു കണ്ടെത്തി, ഞെട്ടി പോലീസും നാട്ടുകാരും

പാലക്കാട്: കാണാതായ 18കാരിയെ കണ്ടെത്തിയപ്പോള്‍ പോലീസും നാട്ടുകാരും ഒരുപോലെ ഞെട്ടിത്തരിച്ചു. കാണാതായി പത്ത് വര്‍ഷത്തിന് ശേഷമാണ് യുവതിയെ കണ്ടെത്തുന്നത്. സ്വന്തം വീടിന് കുറച്ച് അകലെ കാമുകന്റെ വീട്ടില്‍ പുറത്ത് പോലും ഇറങ്ങാതെ ഒളിച്ച് കഴിയുകായയിരുന്നു യുവതി. അയിലൂര്‍ കാരക്കാട്ടു പറമ്പ് വേലായുധന്റെ മകള്‍ സജിതയെ മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് ഇത്രയും കാലം ഒളിപ്പിച്ച് താമസിപ്പിച്ചത്.

2010 ഫെബ്രുവരിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. അന്ന് 24 വയസുണ്ടായിരുന്നു റഹ്മാനും 18കാരി സജിതയും പ്രണയത്തിലായിരുന്നു. സജിത വീടുവിട്ടിറങ്ങി റഹ്മാന്റെ അടുത്തിത്തി. ചെറിയ വീട്ടില്‍ ശൗചാലയം പോലുമില്ലാത്ത തന്റെ മുറിയില്‍ സജിതയെ റഹ്മാന്‍ താമസിപ്പിച്ചു. സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും പോലും അറിയാതെ റഹ്മാന്‍ സജിതയെ ഒരേ വീട്ടില്‍ ഒളിപ്പിച്ചു. റഹ്മാന്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേകതരം പൂട്ട് ഉപയോഗിച്ച് മുറി പൂട്ടും. ജനലിന്റെ പലക നീക്കി പുറത്തിറങ്ങാം. ഈ വഴി യുവതിക്ക് അഹാരം എത്തിച്ച് കൊടുക്കും. രാത്രിയില്‍ ആരും അറിയാതെ പുറത്ത് കടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിച്ചത്.

സജിതയെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇൗ പരാതിയുടെ അടിസ്ഥാനത്തില്‍ റഹ്മാനെ ഉള്‍പ്പെടെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കാര്യം ഒന്നും ഉണ്ടായില്ല. ഇതിനിടെ യുവാവിനെ മൂന്നു മാസം മുന്‍പു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു കഥ പുറത്തായത്. മൂന്നു മാസം മുന്‍പ് ഇവര്‍ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം.

ഇലക്ട്രീഷ്യനായ റഹ്മാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോലിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയായിരുന്നു. വിത്തിനശേരിയില്‍ വാടക വീടെടുത്ത് സജിതയെ രഹസ്യമായി കൊണ്ടുവന്ന് താമസം തുടങ്ങി. ജോലിക്ക് എന്ന് പറഞ്ഞ് പോയി ദിവസങ്ങള്‍ പിന്നിട്ടിട്ടും റഹ്മാനെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുമാസം അന്വേഷണം നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല.

ലോക്ക്ഡൗണിനിടെ സഹോദരന്‍ നെന്മാറയില്‍ വച്ച് അവിചാരിതമായി റഹ്മാനെ കാണുകയായിരുന്നു. വാഹന പരിശോധന നടത്തിയിരുന്ന പൊലീസിനെ വിവരമറിയിച്ചതോടെ റഹ്മാനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സജിതയെയും കണ്ടെത്തി. ഇരുവരെയും പൊലീസ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. റഹ്മാനൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പരാതിയില്ലെന്നും സജിത പറഞ്ഞതോടെ ഇരുവരെയും കോടതി വിട്ടയച്ചു.