ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം, രണ്ടുവർഷം മുൻപ് കാണാതായ മലയാളിയുടേത്, സ്ഥിരീകരണമായി

കൊച്ചി : ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടുവർഷം മുൻപ് കാണാതായ മലയാളി യുവാവിന്റേത് തന്നെന്ന് സ്ഥിരീകരിച്ചു. കൊച്ചി തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ വീട്ടിൽ ജെഫ് ജോൺ ലൂയിസിന്റെതാണ് (27)​ മൃതദേഹമെന്ന് ഡി എൻ എ റിപ്പോർട്ടിലൂടെ വ്യക്തമായി.

രണ്ടുവർഷം മുൻപ് ഗോവയിലെ ബിച്ചിന് സമീപത്തെ കുന്നിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജെഫിന്റെ മാതാപിതാക്കളുടെ ഡി എൻ എ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ജെഫിനെ സുഹൃത്തുക്കൾ ചേർന്ന് ഗോവയിൽ വച്ച് കൊലപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കണ്ടെത്തിയിരുന്നു. മറ്റാെരു കേസിൽ പിടിയിലായ പ്രതി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം ആണ് ഫലംകണ്ടത്.

2021 നവംബറിൽ കാണാതായ ജെഫ് ആ മാസം തന്നെ ഗോവയിൽ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ പ്രതികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി മകൻ തിരികെ എത്താതിരുന്നതോടെ അമ്മ ഗ്ലാഡിസ് ലൂയിസാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

അവസാന ഫോൺ കാളുകൾ പരിശോധിച്ചതോടെ അന്വേഷണം വയനാട് സ്വദേശി അനിൽ ചാക്കോയിൽ എത്തി. അനിൽ ചാക്കോയെ കസ്റ്റഡിയിലെടുത്ത് തുടർച്ചയായി ചോദ്യം ചെയ്തു. അവസാനം പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അനിലിനും ജെഫിനും ബന്ധമുണ്ടായിരുന്നു. ലഹരിയുമായി പോകുന്ന അനിലിനെ കുറിച്ചുള്ള വിവരം ജെഫ് പൊലീസിന് കെെമാറിയതിന്റെ വെെരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം.