പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധം: എം.എന്‍ കാരശ്ശേരി

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എം.എന്‍ കാരശ്ശേരി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തനിക്ക് തീര്‍ത്തും എതിര്‍പ്പാണ്. പക്ഷേ ആ സംഘടനയെ അല്ല, ഏത് സംഘടനയെ നിരോധിക്കുന്നതും ജനാധിപത്യ വിരുദ്ധ നിലപാടാണ്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസിനെ നിരോധിച്ചിരുന്നു. അത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തനിക്ക് തീര്‍ത്തും എതിര്‍പ്പാണെന്നും എന്നാല്‍ അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തേയും ഇല്ലാതാക്കാനാകില്ലെന്നും കാരശ്ശേരി പറഞ്ഞു  അടിയന്തരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. എന്നിട്ടും വല്ല പ്രയോജനം ഉണ്ടായോ എന്നും എം എന്‍ കാരശ്ശേരി ചോദിച്ചു. ഇവിടെ ഹിന്ദു തീവ്രവാദമുണ്ട്. അതിന് മറുപടിയാണ് മുസ്ലീം തീവ്രവാദം എന്നതാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ തത്വം. ഹിന്ദു തീവ്രവാദത്തിന് മറുപടിയായി ജനാധിപത്യമാണ് ഉണ്ടാകേണ്ടത്.

ഏത് ആശയത്തിനും പ്രചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അതിനെ ആശയപരമായാണ് നേരിടേണ്ടതെന്നും കാരശേരി കൂട്ടിച്ചേര്‍ത്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും കൂടെ കേന്ദ്രം നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ നിരോധനം തന്നെയാണ് ഈ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം പിഎഫ്‌ഐ നിരോധനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തുവന്നു. വംശീയ ഭരണകൂടം ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു എന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതികരണം.