ശബരിമല സന്നിധാനത്ത് മൊബൈല്‍ നിയന്ത്രണം

ശബരിമല : ശബരിമല സന്നിധാനത്ത് മൊബൈല്‍ നിയന്ത്രണം. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍ഫോണ്‍ അനുവദിക്കാന്‍ അനുവദിക്കില്ലെന്നാണ് ദേവസ്വം അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സന്നിധാനത്ത് ആദ്യം മൊബൈല്‍ പിടിച്ചാല്‍ താക്കീത് നല്‍കും. എന്നാല്‍ തെറ്റ് ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.

3,823 പേര്‍ പുല്‍മേടു വഴി സന്നിധാനത്തെത്തി. ഡിസംബര്‍ രണ്ടിന് മാത്രം 52,060 പേര്‍ ദര്‍ശനം നടത്തി. സന്നിധാനത്ത് തിരക്ക് കൂടിയതോടെ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്ക് ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തും.
നട തുറന്ന ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന്‍ അരവണയാണ് വിറ്റത്. ഒമ്ബത് ലക്ഷം പാക്കറ്റ് അപ്പവും വിറ്റുപോയി. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ അരവണ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പാദിപ്പിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ 250ലധികം പേരാണ് വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. രണ്ട് ലക്ഷം പാക്കറ്റ് അപ്പവും തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പമാണ് തയ്യാറാക്കുന്നത്. ഒരു ടിന്‍ അരവണയ്ക്ക് 80 രൂപയും അപ്പത്തിന് 35 രൂപയുമാണ് വില.

തിരക്ക് കൂടിയിട്ടുണ്ടെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ സുഗമമായി തീര്‍ഥാടനം നടത്താവുന്ന സാഹചര്യമാണ് ശബരിമലയിലുള്ളത്. സന്നിധാനം ഡ്യൂട്ടിക്കായി 1,100 പൊലീസുകാരെയാണ് രണ്ടാം ഘട്ടമായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേല്‍നോട്ടത്തിന് 10 ഡിവൈഎസ്പിമാരും ഡ്യൂട്ടിക്കുള്ളതായി സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ ശ്രീനിവാസ് പറഞ്ഞു.