മോദി ഗുഹയിലേക്ക് സന്ദര്‍ശകരുടെ വന്‍ പ്രവാഹം

തെരഞ്ഞെടുപ്പ് കോലാഹലത്തിന് ശേഷം നരേന്ദ്ര മോദി വിശ്രമിക്കാന്‍ തെരഞ്ഞെടുത്ത ഗുഹ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോഗിക്കാന്‍ ശ്രമം തുടങ്ങി. ഓണ്‍ലൈന്‍ ആയി ഗുഹ ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിക്കുമെന്ന് കേദാര്‍നാഥിലെ ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം ജനറല്‍ മാനേജര്‍ അറിയിച്ചു.

ധ്യാന്‍ കുടിയ എന്ന പേരിലാണ് ഈ പദ്ധതി നേരത്തെ നടത്തിക്കൊണ്ടിരുന്നത്. മോദി ധ്യാനിക്കാന്‍ എത്തിയതോടെ ഇത് മോദി ഗുഹ എന്നായി. പതിനേഴ് മണിക്കൂറോളം ഗുഹയില്‍ മോദി ധ്യാനിച്ചിരുന്നു. ഫോട്ടോകള്‍ വൈറലായതോടെ ഗുഹയില്‍ ധ്യാനിക്കാന്‍ ആളുകളുടെ നിരവധി അന്വേഷണങ്ങള്‍ എത്തി.

ഉത്തരാഖണ്ഡിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ് ഗുഹ നിര്‍മ്മിച്ചതും പരിപാലിക്കുന്നതും. കേദാര്‍നാഥില്‍ 12,000 അടിമുകളിലാണ് ഗുഹ നിര്‍മ്മിച്ചിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂം, കേദാര്‍നാഥ് ക്ഷേത്രത്തിലേക്ക് തുറക്കുന്ന ഒരു ജനാല എന്നിവയും ഗുഹയിലുണ്ട്.

ഒരു കിടക്കയും ബക്കറ്രും ഒരു കപ്പും മാത്രമാണ് ഗുഹയില്‍ ഉള്ളത്. നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും കഴിയില്ല.