കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിൽ- പ്രധാനമന്ത്രി

രാജ്യം അണ്‍ലോക്ക് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ രാജ്യം ഭേദപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക്‌ഡൗണ്‍ ലക്ഷങ്ങളുടെ ജീവന്‍ രക്ഷിച്ചു. മഴക്കാലത്ത് മറ്റ് രോഗങ്ങളെക്കുറിച്ചും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ ഉചിതമായ സമത്താണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ ജാഗ്രത കുറവ് കാട്ടരുത്. സമയബന്ധിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തിന് സുരക്ഷയേകി. അണ്‍ലോക്ക് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ ജാഗ്രത കുറവ് കാട്ടി. ജനം നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതീവ തീവ്ര മേഖലയില്‍ കൂടുതല്‍ ശ്രദ്ധ വേണം. കൊവിഡിന്റെ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ഗ്രാമത്തലവന്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് നിയമം ബാധകമാണ്. ആരും നിയമത്തിന്റെ മേലെയല്ല. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. 20 കോടി കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ലോക്ക്‌ഡൗണ്‍ കാലത്ത് സഹായം നല്‍കി. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പാക്കി. 80 കോടി ജനങ്ങള്‍ക്കാണ് സൗജന്യ റേഷന്‍ നല്‍കിയത്. പാവപ്പെട്ടവര്‍ പട്ടിണികിടക്കാതെ നോക്കേണ്ട ചുമതലയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വിപുലീകരിച്ചു. നവംബര്‍ അവസാനം വരെ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കും. അഞ്ച് കിലോ ഭക്ഷ്യധാന്യമായിരിക്കും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി നല്‍കുന്നത്. വിനായക ചതുര്‍ത്ഥിയും ഓണവുമടക്കം നിരവധി ഉത്സവങ്ങള്‍ വരുന്നുണ്ട്. ജനങ്ങള്‍ കര്‍ശനമായി ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓരോ പൗരനും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. മാര്‍ഗരേഖ ലംഘിക്കുന്നവരെ തടയണം. കൊവിഡ് മുന്‍കരുതലുകള്‍ ലംഘിക്കുന്നവരെ നിരുത്സാഹപ്പെടുത്തണം.130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാം ആഘോഷിക്കാനും ആചരിക്കും. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷന്‍ വാങ്ങാനാവും. പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും ക‍ര്‍ഷകരുടേയും പിന്തുണ കൊണ്ടാണ്. ഈ പിന്തുണയ്ക്ക് ക‍‍ര്‍ഷക‍ര്‍ക്കും നികുതിദായക‍ര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.