എന്ത് സമ്മര്‍ദമുണ്ടായാലും പൗരത്വ നിയമഭേദഗതി നടപ്പാക്കും; മോദി

പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതിയും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി അവകാശപ്പെട്ടു. ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വാരാണസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പൗരത്വ നിയമഭേദഗതിക്ക് വേണ്ടി രാജ്യം ഏറെനാളായി കാത്തിരുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. തന്റെ ലോകസഭ മണ്ഡലമായ വാരാണസിയിലെ മുപ്പതോളം സര്‍ക്കാര്‍ പദ്ധതികളും മറ്റും ഉദ്ഘാടനം ചെയ്യാന്‍ ഞയറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി എത്തിയത്. ഇന്ത്യയിലെ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകാല്‍ എക്‌സ്പ്രസ് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. കാശിയേയും മധ്യപ്രദേശിലെ ഇന്‍ഡോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയില്‍ സര്‍വ്വീസ്.

അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ്‌ ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ്‌ പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.
അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയെന്നതാണ് ബിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സർക്കാരിന്‍റെയും വാദം. എന്നാൽ ഇത് എല്ലാ അയൽക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങൾക്ക് പാകിസ്ഥാനിൽ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സർക്കാർ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യൻ അഭയാർത്ഥികളെയും ബർമയിലെ ഹിന്ദുക്കളെയും ബില്ലിൽ ഉൾപ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബിൽ അവഗണിക്കുന്നു. മുസ്ലീം ജനതയ്ക്ക് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിൽ അഭയം തേടാമെന്ന് പറയുന്ന സർക്കാർ മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല.

മുസ്ലീം മതം ഒഴികെയുള്ള മതങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിലൂടെ മുസ്ലീം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നതെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഇത് ഭരണഘടനയുടെ 14 അനുച്ഛേദത്തെ ലംഘിക്കുന്നതാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്ല്യരാണെന്നും തുല്യ സംരക്ഷണമാണ് ലഭിക്കുകയെന്നുമാണ് ആർട്ടിക്കിൾ പറയുന്നത്. എന്നാൽ തുല്ല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതല്ല ബില്ലെന്നാണ് സർക്കാർ പറയുന്നത്.

മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഏതെങ്കിലും സമുദായത്തോട് വിവേചനം കാട്ടാൻ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നാണ് പറഞ്ഞത്. മുസ്ലീം എന്ന് ബില്ലിലൊരിടത്തും പരാമർശിക്കുന്നില്ലെന്നും ഭരണഘടന വിശദമായി പരിശോധിച്ചതിനുശേഷമാണ് ബിൽ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ ഭരണഘടന വിരുദ്ധമാണെങ്കിൽ 1971 ൽ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇന്ദിരാഗാന്ധി പൗരത്വം നൽകിയതും ഭരണഘടന ലംഘനമാണെന്നും പറഞ്ഞ അമിത് ഷാ അന്നും 14ാം അനുച്ഛേദമുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.