പ്രധാനമന്ത്രി പാർലമെന്റ് ഉദ്ഘാടനത്തിന് എത്തിയത് പരമ്പരാഗത വസ്ത്രം ധരിച്ച്

ഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ ചേംബറിൽ ചെങ്കോൽ സ്ഥാപിച്ചു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് അദ്ദേഹം ഉദ്ഘാടനത്തിന് എത്തിയത്. പാർലമെന്റ് വളപ്പിലെ ഗേറ്റ് നമ്പർ 1 ൽ നിന്ന് മോദിയെ ലോക്സഭാ സ്പീക്കർ ഓം ബിർള സ്വാഗതം ചെയ്തു. തുടർന്ന് നടന്ന പൂജയിലും ബഹുമത പ്രാർത്ഥനയിലും അദ്ദേഹം പങ്കെടുത്തു.

ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ പാർലമെന്റ് മന്ദിരത്തിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എഴുപതിലധികം പോലീസുകാരെ പ്രദേശത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സിപി ദീപേന്ദർ പഥക് പറഞ്ഞു. അതേസമയം, കോൺഗ്രസ്, ശിവസേന (യുബിടി), എഎപി, തൃണമൂൽ കോൺഗ്രസ് (ടിഎംസി), ജനതാദൾ (യുണൈറ്റഡ്) എന്നിവയുൾപ്പെടെ ഇരുപതോളം പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാൻം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.

അതേസമയം, പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് ഇന്ന് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി. കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ദില്ലി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടിയിട്ടുണ്ട്.