ബീച്ച് ക്ലീന്‍ ചെയ്യുന്ന സമയത്ത് കയ്യില്‍ കരുതിയത് എന്ത്.. രഹസ്യം തുറന്ന് പറഞ്ഞ് മോദി

മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതീവ സുരക്ഷാ മേഖലായി സൂക്ഷിച്ചിരുന്ന ടാജ് ഹോട്ടലിന്റെ സ്വകാര്യ ബീച്ചില്‍ മോദിയ്ക്ക് ഫോട്ടോ ഷൂട്ടിനായി ചവര്‍ കൊണ്ടിട്ടതാണെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

എന്നാല്‍ മാലിന്യം നീക്കുന്ന മോദിയുടെ കയ്യിലിരുന്ന വടി പോലെയുള്ള വസ്തു എന്താണെന്നത് മോദി ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ കുഴക്കിയിരുന്നു. ആ സമസ്യയ്ക്ക് ഇപ്പോള്‍ മോദി തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. അക്യു പ്രഷര്‍ റോളര്‍ എന്ന വ്യായാമ ഉപകരണമാണ് തന്റെ കയ്യിലുണ്ടായിരുന്നതെന്നാണ് മോദി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

‘ഇന്നലെ മുതല്‍ നിങ്ങളില്‍ നിരവധിപേര്‍ ചോദിക്കുന്നുണ്ട്- ഞാന്‍ മാമല്ലപുരം ബീച്ചില്‍ പ്ലോഗിംഗ് ( നടക്കാന്‍ പോകുമ്പോള്‍ മാലിന്യം പെറുക്കുന്ന പ്രവൃത്തി) ചെയ്യുമ്പോള്‍ എന്റെ കയ്യിലുണ്ടായിരുന്നത് എന്തായിരുന്നു എന്ന്. അത് അക്യു പ്രെഷര്‍ റോളര്‍ ആണ്. ഞാന്‍ അത് വല്ലപ്പോഴുമൊക്കെ ഉപയോഗിക്കാറുണ്ട്. അത് വളരെ സഹായകരമാണ്.’

സന്ദര്‍ശകര്‍ ബീച്ചില്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് കുപ്പികളും പ്ലേറ്റുകളും മറ്റുമാണ് മോദി പെറുക്കുന്നത്. പെറുക്കിയെടുത്ത മാലിന്യങ്ങള്‍ താജ് ഫിഷര്‍മെന്‍സ് കോവ് റിസോര്‍ട്ട് ആന്റ് സ്പായിലെ ജീവനക്കാരനെ മോദി ഏല്‍പ്പിക്കുകയും ചെയ്തു. താന്‍ മാലിന്യം പെറുക്കുന്ന വീഡിയോ മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.