ഹീനമായ കുറ്റകൃത്യങ്ങളില്‍ പെടുന്ന വാഹനങ്ങളെ പൊളിക്കും; ആദ്യം പൊളിക്കുന്നത് മുഹമ്മദ് നിഷാമിന്റെ ഹമ്മര്‍

തിരുവനന്തപുരം. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുവാന്‍ സര്‍ക്കാര്‍. സുരക്ഷ ജീവനക്കാരനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മറാണ് ആദ്യം പൊളിക്കുക. കോടതി അനുമതിയോടെയാണ് ഇത്തരം വാഹനങ്ങള്‍ പൊളിക്കുന്നത്.

കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഉണ്ട് ഉടമകളായ രമേഷ്, ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ ആസൂത്രിതമായി വാഹനാപകടത്തിലൂടെ കൊലചെയ്ത കേസിലെ ലോറിയും പൊളിക്കും. കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസിട്രേഷന്‍ റദ്ദാക്കിയ വാഹനങ്ങളാണിത്.

ഇത്തരത്തിലുള്ള വാഹനങ്ങളുടെ ലിസ്റ്റ് തരണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പോലീസിന് കത്ത് നല്‍കി. കൊലക്കേസിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും ഇനി പ്രതി ചേര്‍ക്കും. വാഹനം വാടകയ്ക്ക് എടുത്തതാണെങ്കിലും പോലീസ് നടപടി സ്വീകരിക്കും.

ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ വ്യവസ്ഥകള്‍ പ്രകാരം കുറ്റകൃത്യങ്ങളില്‍ പെടുന്ന വാഹനത്തിന്റെ ഇന്‍ഷുറന്‍സ് റദ്ദാക്കാം. ഇന്‍ഷുറന്‍സ് റദ്ദാക്കിയാല്‍ ആര്‍സിയും റദ്ദാക്കും.