നടിക്കൊപ്പം നില്‍ക്കാനുള്ള ‘അമ്മ’യുടെ നീക്കത്തിന് പിന്നില്‍ രൂക്ഷമായ ചേരിപ്പോരും വാക്കുതര്‍ക്കവും

കൊച്ചി: നടിക്കൊപ്പം നില്‍ക്കാന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ‘അമ്മ’ തീരുമാനിച്ചതോടെ സംഘടനയില്‍ ചേരിപ്പോരും രൂക്ഷമായി. ദിലീപ് അനുകൂല അംഗങ്ങള്‍ തിരിഞ്ഞുകളിച്ചതോടെ മോഹന്‍ലാലിന്റെ രാജിഭീഷണിക്ക് വരെ ചേരിപ്പോര് കാരണമായി.

നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ‘അമ്മ’യുടെ നീക്കത്തിന് പിന്നീലെയാണ് ചേരിപ്പോരും വാക്കുതര്‍ക്കവുമുണ്ടായത്. വിചാരണയ്ക്ക് വനിത ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സര്‍ക്കാരിന് നല്‍കിയ കത്ത് ദിലീപ് അനുകൂല അംഗങ്ങള്‍ ഇടപെട്ട് പൂഴ്ത്തിയതാണ് മോഹന്‍ലാലിന്റെ രാജിഭീഷണിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഈ സംഭവങ്ങള്‍ക്കെല്ലാം തുടക്കം കുറിച്ചത് ജൂലൈ 10ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം നടന്ന കൂടിയാലോചനകളോടെയാണ്. സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചത് ‘അമ്മ’യ്ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.അതോടെ ‘അമ്മ’യുടെ മുഖം രക്ഷിക്കാന്‍ കൂടിയാലോചനകളില്‍ ധാരണയായി. അതിന്റെ ഭാഗമായിട്ടായിരുന്നു നടിക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം. ഇനിയെങ്കിലും നടിക്കൊപ്പം നിന്നില്ലെങ്കില്‍ സംഘടന തകര്‍ന്നടിയുമെന്നും സമൂഹത്തില്‍ സിനിമാതാരങ്ങളുടെ പ്രതിച്ഛായ പാടേ മോശമാകുകയും ചെയ്യുമെന്ന വ്യക്തമായ അഭിപ്രായം മോഹന്‍ലാല്‍ ഉന്നയിച്ചു. നടിക്ക് അനുകൂലമായി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ചില അംഗങ്ങളും നിലപാടെടുത്തു.

അങ്ങനെ കേസില്‍ വനിത ജഡ്ജിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനമായി. കത്ത് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറാനുള്ള നടപടികളുമെടുത്തു. ഇതറിഞ്ഞ ദിലീപ് അനുകൂലവിഭാഗം സര്‍ക്കാരില്‍ സ്വാധീനമുള്ള മുതിര്‍ന്ന ഭാരവാഹിയുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി. കത്ത് മുഖ്യമന്ത്രിക്ക് മുമ്പാകെ എത്താതിരിക്കാനുള്ള നീക്കങ്ങളില്‍ ഇദ്ദേഹം തന്നെ നേരിട്ട് പ്രവര്‍ത്തിച്ചതായാണ് വിവരം.

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ തന്റെ നേതൃത്വത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നറിഞ്ഞ് മോഹന്‍ലാല്‍ ക്ഷുഭിതനായി. രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ ഏറെ നേരത്തെ അനുനയനീക്കങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറി. ‘ഇയാള്‍ കുറ്റം ചെയ്തില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാ കാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും’ ദിലീപിനെ ഉദ്ദേശിച്ച് ലാല്‍ ഒരു ഘട്ടത്തില്‍ ചോദിക്കുകയും ചെയ്തു.

പരാതി സര്‍്ക്കാരിന് മുമ്പാകെ എത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ നടിയെ അനുകൂലിക്കുന്നവര്‍ കോടതിയില്‍ കക്ഷി ചേരുന്നതിനുള്ള അപേക്ഷ കൊടുക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാലും ഇതിനെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്. അഭിഭാഷക ബിരുദമുള്ള മറ്റൊരു എക്‌സിക്യൂട്ടീവ് അംഗ് ഇതിനുള്ള രേഖകള്‍ തയ്യാറാക്കി.

ഇതിനിടെ ദിലീപ് മുതര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നു. നടിക്ക് വേണ്ടി കൂടുതല്‍ പരിചയ സമ്പത്തുള്ള അഭിഭാഷകനെ നിയമിക്കണമെന്നത് കക്ഷിചേരല്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയത് ഇത് മൂലമാണെന്ന് അപേക്ഷ തയ്യാറാക്കിയ നടന്‍ പറയുന്നു. അപേക്ഷയില്‍ പല വിവരങ്ങളും ചേര്‍ത്തത് രചനയുടെയും ഹണി റോസിന്റെയും അനുമതിയില്ലാതെയാണെന്ന് ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള അവ്യക്തത മങ്ങിയിട്ടില്ല.

ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം ആക്രമിക്കപ്പെട്ട നടി സംശയത്തോടെയാണ് കാണുന്നത്. കക്ഷിചേരല്‍ അപേക്ഷയില്‍ പോലും കുറ്റാരോപിതനായ നടന്റെ കൈകളുണ്ടെന്ന് അവര്‍ കരുതുന്നു. ‘അമ്മ’യുടെ സഹായം വേണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.