മമ്മി ദേ എനിക്കാരോ ലവ് ലെറ്റര്‍ വച്ചിരിക്കുന്നു, പക്വതയുള്ള മറുപടിയും, മകള്‍ക്ക് കിട്ടിയ ലൗ ലെറ്ററിനെ കുറിച്ച് അമ്മ പറയുന്നു

ഇപ്പോള്‍ കുട്ടിക്കാലം മുതല്‍ പ്രണയിക്കുന്നവരാണ് ചുറ്റിനുമുള്ളത്. സ്‌കൂള്‍ പഠനകാലത്ത് തന്നെ എസ് എം എസിലൂടെയും ഫോണ്‍ കോളുകളിലൂടെയും പ്രണയിക്കുന്ന കുട്ടികള്‍ ഉണ്ട്. ഇവരുടെ രഹസ്യ പ്രണയം മാതാപിതാക്കള്‍ പിടികൂടാറുമുണ്ട്. ടെക്‌നോളജിയുടെ അതിപ്രസരം ഉണ്ടെങ്കിലും ചിലര്‍ ലൗലെറ്ററുകളും പങ്കുവെയ്ക്കുന്നുണ്ട്. പലപ്പോഴും മക്കള്‍ക്ക് ലൗ ലെറ്റര്‍ കിട്ടുന്നു എന്ന് അറിയുമ്പോഴേ മാതാപിതാക്കള്‍ രോക്ഷാകുലര്‍ ആവുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ മകള്‍ക്ക് കിട്ടിയ ലൗ ലെറ്ററിനെ കുറിച്ച് പറയുകയാണ് ഒരു അമ്മ. 14 കാരിയായ മകള്‍ക്ക് വന്ന പ്രണയലേഖനവും അതിന് അവള്‍ നല്‍കിയ പക്വതയോടെയുള്ള മറുപടിയും സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുകയാണ് ലിസ് ലോന എന്ന അമ്മ.

ലിസ് ലോനയുടെ കുറിപ്പ് വായിക്കാം

മമ്മി ദേ എനിക്കാരോ ലവ് ലെറ്റര്‍ വച്ചിരിക്കുന്നു ഗേറ്റില്‍.. കൂടെ മൂന്ന് ഡയറി മില്‍ക്ക് ചോക്കലേറ്റുമുണ്ട്.. കഴിഞ്ഞ വര്‍ഷം പതിനാലുകാരി മകള്‍ സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കയ്യിലൊരു പാക്കറ്റ് ഉയര്‍ത്തിപിടിച്ച് ഇതും വിളിച്ചു പറഞ്ഞാണ് അകത്തേക്ക് കയറിവരുന്നത്. രാവിലെ ആറരയ്ക്ക് സ്‌കൂളില്‍ പോകുന്ന കുട്ടി മടങ്ങിവരുന്നത് ഉച്ചക്ക് രണ്ടരക്കാണ്. വീട്ടില്‍ ഉള്ളപ്പോള്‍ അവളെത്തിയ ശേഷമേ ഞങ്ങള്‍ ഉണ്ണാറുള്ളു. അതുകൊണ്ട് അവളെയും കാത്തിരുന്ന എനിക്ക് മുന്‍പില്‍ ആ കവര്‍ കൊണ്ടുവച്ച് സാധാരണപോലെ ബാഗും തൂക്കിപ്പിടിച്ച് ആള് മുകളിലെ മുറിയിലേക്ക് കയറിപ്പോയി. അവള്‍ക്ക് പിന്നാലെ വാട്ടര്‍ബോട്ടിലും പിടിച്ചു കയറിപ്പോകുന്ന എന്റെ ചെറിയ വാനരസൈന്യത്തെയും നോക്കി ഞാനിരിക്കുമ്പോള്‍ ഷാഹി (മക്കളുടെ ആയ)വന്ന് എന്നോട് എന്താണ് അവള്‍ പറഞ്ഞിട്ട് പോയതെന്ന് ചോദിച്ചു.

സാധാരണ ഗേറ്റിനു പുറത്ത് സൗജന്യമായി വെയ്ക്കുന്ന ന്യൂസ് പേപ്പറുകളോ എന്തെങ്കിലും ബ്രോഷറുകളോ അവള്‍ പൊക്കിപിടിച്ച് വരാറുണ്ട്. അതുകൊണ്ട് ഇത് എന്നോട് എന്തെങ്കിലും തമാശക്ക് പറഞ്ഞതാകുമെന്ന് കരുതി ഞാന്‍ അതാകുമെന്ന് ഷാഹിയോടു പറഞ്ഞു. യൂണിഫോം മാറി കയ്യുംമുഖവും കഴുകി കുട്ടികളെ കുറച്ചുനേരം കളിപ്പിച്ച് അവരെയും കൊണ്ട് അവള്‍ താഴെ എത്തുമ്പോഴും ഞാന്‍ മൊബൈലില്‍ എന്തോ നോക്കിയിരുപ്പാണ്. വിശന്നിട്ട് വയ്യ മമ്മി…ചോറ് തായെന്ന് അവള്‍ പറഞ്ഞത് കേട്ട് തീരെ പൊടികുട്ടി ചീരു വരെ ഞങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ വിസ്‌ക്ക് വിസ്‌ക്ക് (വിശക്കുന്നു) എന്നും പറഞ്ഞ് എന്റെ പിന്നാലെ കൂടിയതുകൊണ്ട് എല്ലാവര്‍ക്കും ഭക്ഷണമെടുക്കാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നു. ആഹാ മമ്മിയിത് നോക്കിയില്ലേ.. ഇതൊന്ന് നോക്കിയിട്ട് പോകു..ചിരിച്ചുകൊണ്ടുള്ള അവളുടെ വിളി കേട്ട് ഞാന്‍ പിന്നെയും അകത്തേക്ക് വന്നു.. എനിക്ക് നേരെ നേരത്തെ തന്ന കവര്‍ നീക്കി വച്ച് അവളേതോ പുസ്തകത്തില്‍ മുഴുകി ഇരുപ്പാണ്. അല്ലെങ്കിലും എവിടെ പോയാലും ആകെ ആവശ്യപ്പെടുന്നത് പുസ്തകങ്ങള്‍ ആയതുകൊണ്ട് വായിക്കാത്തത് എപ്പോള്‍ നോക്കിയാലും ഒരെണ്ണം കാണും കയ്യില്‍. ഊണും ഉറക്കവും ഇല്ലാതെ വായിച്ചിരിക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ്..

കവര്‍ തുറന്നു നോക്കിയപ്പോള്‍ നാലായി മടക്കിയ ഒരു വെള്ളപേപ്പറില്‍ ഒരെഴുത്ത്.ഏറ്റവും അടിയില്‍ ഒരു വാട്‌സ് ആപ്പ് നമ്പറും ഉണ്ട് ..കൂടെ മൂന്ന് ചോക്കലേറ്റും.. എന്തെങ്കിലും ഒരു കടലാസുകഷ്ണം ..അതിനി മരുന്നിന്റെ കൂടെ കിട്ടുന്നതാകട്ടെ..സൂപ്പര്‍മാര്‍ക്കറ്റിലെ ഓഫറിന്റെ ബ്രോഷര്‍ ആകട്ടെ…വിടാതെ വായിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ അവളിത് വായിച്ചുകാണുമെന്ന് എനിക്കുറപ്പായിരുന്നു. നീയിത് വായിച്ചോ.. എവിടെയാണ് ഇത് ഇരുന്നത് കുറച്ചുനേരത്തെ ഷാഹി വേസ്റ്റ് കളയാന്‍ പോയപ്പോള്‍ കണ്ടില്ലല്ലോ. എഴുത്തില്‍ കാര്യമായൊന്നും ഇല്ല വീടിന് അടുത്തുള്ള ആരോ..ഏതോ ഒരു ടീനേജ് പയ്യന്‍ ആകാനാണ് സാധ്യത. സ്‌കൂള്‍ ബസ് വരുന്ന സമയം നോക്കി കൃത്യം കൊണ്ടുവച്ചതാണ്.. പേരൊന്നുമില്ല, അവളെ ഇഷ്ടമാണ് വീടിന് പുറകില്‍ അവള്‍ സൈക്കിള്‍ ചവിട്ടുന്നതും ഷട്ടില്‍ കളിക്കുന്നതും നോക്കിനില്‍ക്കാറുണ്ടെന്നും ഇഷ്ടമാണെങ്കില്‍ സംസാരിക്കാന്‍ നമ്പറില്‍ മെസേജ് അയക്കണമെന്നും. ആരോടും പറയരുത് സ്‌നേഹത്തിന്റെ പ്രതീകമായി ചോക്കലേറ്റ് എടുക്കണമെന്നൊക്കെയാണ് നീട്ടി എഴുതി വച്ചേക്കുന്നത്..

ഞാന്‍ വായിച്ചു. അവനെന്റെ പേര് അറിയാം മമ്മി പക്ഷേ സ്‌പെല്ലിങ് അറിയില്ല.. പിന്നെ എഴുതിയതില്‍ അവന്റെ ഗ്രാമര്‍ ശരിയല്ല. ആ ചോക്കലേറ്റിന് പകരം അവന് വേറെന്തെങ്കിലും വെയ്ക്കാമായിരുന്നു കുട്ടികള്‍ക്ക് കൊടുക്കാന്‍ തന്നതെങ്കില്‍ പോലും ഇതിവിടെ ഉള്ളതല്ലേ ആര്‍ക്ക് വേണം. വളരെ ലളിതമായാണ് ഇതൊക്കെ ആള് പറയുന്നത് സംസാരരീതിയില്‍ അറിയാം അവളെ ബാധിക്കുന്ന വിഷയമേ അല്ല ഇതൊന്നും .പണ്ട് ഒരു ക്രിസ്തുമസ് കാര്‍ഡില്‍ ലവിന്റെ ചിഹ്നവും വരഞ്ഞ് ഏതോ ഒരു പയ്യന്‍ എന്റെ വീട്ടിലേക്ക് പോസ്റ്റല്‍ വിട്ടതും. അതും കയ്യില്‍ പിടിച്ച് കയ്യുംകാലും വിറച്ച് അമ്മയ്ക്കും അപ്പയ്ക്കും മുന്‍പില്‍ നിന്ന ഞാനെവിടെ. കിട്ടിയ എഴുത്ത് നേരെ എനിക്ക് വായിക്കാന്‍ കൊണ്ടുവന്ന് ഇരിക്കുന്ന മകളെവിടെ.

നീയിത് എന്താ ചെയ്യാന്‍ പോണേ.. മറുപടി കൊടുക്കുന്നുണ്ടോ. ഞാന്‍ ചിരിയോടെ കണ്ണിറുക്കി ചോദിച്ചു. കൊടുക്കണം ഫോണില്‍ അല്ല. ഇതേ പേപ്പറിന്റെ ബാക്കില്‍ ഞാന്‍ എഴുതി വീടിന് പുറത്തു വെയ്ക്കും ഇവിടെ അടുത്തുള്ള ആളാണെങ്കില്‍ വന്ന് എടുക്കുമല്ലോ. മമ്മിയെനിക്ക് ചോറ് തന്നേ. എന്നിട്ട് ബാക്കി പറയാം. എഴുത്ത് കിട്ടിയത് അവള്‍ക്കാണെങ്കിലും വെപ്രാളം ലേശം എനിക്കായിരുന്നു. ഈ പ്രായത്തില്‍ ഇങ്ങനൊരു അനുഭവം എങ്ങനെ ആണവള്‍ മാനേജ് ചെയ്യുന്നത് എന്ന് കാണാനുള്ള കൗതുകമെന്നും പറയാം..കാരണം അമ്മയെന്ന നിലയില്‍ എന്റെയും. ടീനേജുകാരി എന്ന നിലയില്‍ അവളുടെയും ആദ്യ അനുഭവം ആണ്. ഊണൊക്കെ കഴിഞ്ഞ് ഞാന്‍ പിള്ളേരെ ഉറക്കാന്‍ മുറിയിലേക്ക് പോകുമ്പോഴും അവള്‍ പുസ്തകവായനയില്‍ ആണ്. വൈകുന്നേരം ഓഫിസ് കഴിഞ്ഞ് വന്ന ഭര്‍ത്താവിനോട് ഞാന്‍ വിശേഷങ്ങള്‍ അറിയിച്ചു..അവള്‍ സുന്ദരികുട്ടിയല്ലേ ഇനിയും വരും പ്രണയാഭ്യര്‍ത്ഥനകള്‍. അമ്മ ടെന്‍ഷന്‍ അടിക്കാന്‍ തയ്യാറായി ഇരുന്നോയെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി.

എനിക്കെന്ത് ടെന്‍ഷന്‍! അവളത് എന്റെ കയ്യില്‍ കൊണ്ടുവന്ന് തന്നപ്പോഴേ ഞാനല്ല അവളെന്നും. ഇങ്ങനൊരു വാലും തലയും ഇല്ലാത്ത എഴുത്തിനൊന്നും ആ ഉള്ളുലക്കാന്‍ കഴിയില്ലെന്നും എനിക്ക് മനസിലായിരുന്നു.എനിക്ക് കാണിച്ചു തന്നപോലെ പപ്പക്കും എഴുത്തവള്‍ കാണിച്ചുകൊടുത്തു. മറുപടി എഴുതിയിട്ട് കാണിക്കാമെന്നും പറഞ്ഞ് മുറിയിലേക്ക് കൊണ്ട് പോയി.വൈകുന്നേരം കുളിയെല്ലാം കഴിഞ്ഞ് ആറു മുതല്‍ എട്ടര വരെ അവള്‍ക്ക് പഠിക്കാനുള്ള സമയം ആണ് അതെല്ലാം കഴിഞ്ഞ് എഴുത്തും കൊണ്ട് വീണ്ടും ഞങ്ങളുടെ അടുക്കലേക്ക് വന്നു. മറുപടി എഴുതിയത് വായിക്കാന്‍ എനിക്ക് തന്ന് കുട്ടികളെ കളിപ്പിക്കാന്‍ ഇരുന്നു. ഇംഗ്ലീഷില്‍ എഴുതിയ അരപേജ് വരുന്ന എഴുത്ത് ഒന്ന് ഓടിച്ചു നോക്കി കെട്ട്യോനെന്റെ കയ്യില്‍ തന്നു വായിക്കാന്‍.എഴുത്തിന്റെ ചുരുക്കമിതാണ്.. ഹായ് നീ ആരെന്നോ എവിടെയാണ് വീടെന്നോ എനിക്കറിയില്ല. മറുപടി തരുന്നതാണ് മര്യാദ എന്നതിന്റെ പേരില്‍ തരുന്നു.എന്റെ പേര് നീ എഴുതിയത് പോലെ നൈന അല്ല നയന എന്നാണ്. നീ ഇനിയും ഭംഗിയായി ഇംഗ്ലീഷില്‍ എഴുതാന്‍ പഠിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായി പറ്റുമെങ്കില്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കൂ.

വായനയില്‍ കൂടി നിനക്ക് നിന്റെ ഭാഷ നന്നാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ് എന്നോടും എന്റെ അമ്മ പറഞ്ഞത് അതാണ്. ചോക്കലേറ്റും എഴുത്തുമൊക്കെ നല്‍കിയാല്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ പ്രണയത്തിലാകുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. ഏറ്റവും കുറഞ്ഞത് ഞാനെങ്കിലും അങ്ങനെയല്ല. ജീവിതം തുടങ്ങിയല്ലേ ഉള്ളൂ നമുക്ക് മുന്‍പില്‍ ഇനിയും സമയമുണ്ട് അതിനെല്ലാം. അതുകൊണ്ട് ദയവ് ചെയ്ത് പഠിക്കാന്‍ നോക്കൂ നിങ്ങളുടെ ഗ്രാമര്‍ വളരെ മോശമാണ്. നമ്പര്‍ ആര്‍ക്കും കൊടുക്കരുതെന്നും എഴുത്ത് ആരെയും കാണിക്കരുതെന്നും നിങ്ങള്‍ എഴുതിയിരുന്നു. ക്ഷമിക്കണം മമ്മിയോടും പപ്പയോടും ഒന്നും ഒളിപ്പിച്ചുള്ള ശീലമില്ല. അല്ലെങ്കിലും ഒളിപ്പിക്കേണ്ട ആവശ്യം എന്താണ്.പരിഭ്രമിക്കണ്ടാ അവര്‍ക്ക് അറിയാം ഇത് ഈ പ്രായത്തില്‍ സാധാരണം ആണെന്ന്. അവര്‍ നിന്നെ ശല്യം ചെയ്യില്ല. തന്ന എഴുത്തിനുള്ള മറുപടി കിട്ടിയിട്ടും നിങ്ങള്‍ എന്നെ ശല്യം ചെയ്യാത്തിടത്തോളം.

എന്റെ വീട്ടില്‍ എനിക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. സൈക്കിള്‍ ചവിട്ടാനും കളിക്കാനുമായി ഞാനെന്റെ മുറ്റത്ത് ഉണ്ടാകും. അത് നിങ്ങളെ കാണാനോ കാണിക്കാനോ അല്ല എന്ന് മനസിലാക്കണം..അവസാനമായി ഈ ചോക്കലേറ്റ് കൂടി തിരിച്ചെടുക്കണം. ഞങ്ങള്‍ക്ക് ആവശ്യമുള്ളത് പപ്പ ഇവിടെ വാങ്ങി വയ്ക്കാറുണ്ട്. ഇനി ഇവിടെ ഇല്ലെങ്കില്‍ പോലും ഇതിന്റെ ആവശ്യം എനിക്കില്ല. ബുദ്ധിമുട്ടിക്കരുത്. നന്ദി. അവസാനം അവളുടെ പേരെഴുതി ഒപ്പിട്ടുവച്ചത് കണ്ട് ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും ചിരിച്ചില്ല. ചിരിയേക്കാള്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം വളരെ പക്വതയോടെ അവള്‍ കൈകാര്യം ചെയ്തതില്‍ മനസ്സില്‍ അഭിമാനം തോന്നി. ഞങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവളാ എഴുത്തെടുത്ത് ഡയറിമില്‍ക്കിനൊപ്പം കവറിലേക്ക് തിരുകി പുറത്ത് ഗേറ്റില്‍ കൊണ്ടുവച്ചു. പ്രണയവിവാഹം ആയതുകൊണ്ട് അമ്മ വേലി ചാടിയാല്‍ മകള്‍ മതില്‍ ചാടുമെന്ന് ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കാറുള്ളതുകൊണ്ട് ജീവിതം എന്താണെന്നു മനസിലാക്കി കൊടുത്ത് മാതാപിതാക്കളും മക്കളും തമ്മില്‍ അകല്‍ച്ചയില്ലാതെ എന്തും തുറന്ന് പറഞ്ഞ് സുഹൃത്തുക്കളെ പോലെ ജീവിക്കാന്‍ ശ്രമിച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിജയം തന്നെയാണ്.

മകളോട് പ്രായപൂര്‍ത്തി ആയാല്‍ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും അവള്‍ക്കുണ്ടെന്ന വ്യക്തമായ ബോധത്തോടെ തന്നെ ആണ് അവളെ വളര്‍ത്തിയത്..അതില്‍ എനിക്ക് പിഴ പറ്റിയില്ലെന്ന് എന്റെ മകള്‍ ഈയൊരു ചെറിയൊരു വിഷയത്തിലൂടെ പരിഭ്രമത്തോടെയോ നാണത്തോടെയോ നേരിടേണ്ട ചെറിയ പ്രായം ആണെങ്കിലും പക്വതയോടെ നേരിട്ട് തെളിയിച്ചു. അച്ഛനമ്മമാരോട് ഒളിച്ചു വയ്ക്കാതെ എന്തും തുറന്ന് പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അവള്‍ക്കും അനിയത്തിമാര്‍ക്കും ഉണ്ടെന്ന് എഴുത്ത് കൊടുത്ത ആള്‍ക്ക് മനസിലാക്കികൊടുക്കാനും..ഈ പ്രായത്തില്‍ വേണ്ടത് വിദ്യയോടുള്ള ഇഷ്ടവും പങ്കാളിയെ തിരഞ്ഞെടുക്കും മുന്‍പേ സ്വന്തം കാലില്‍ നില്‍ക്കാനൊരു ജോലിയുമാണ് വേണ്ടതെന്ന് ഉള്ളുറപ്പോടെ അവള്‍ ഞങ്ങള്‍ക്കും പ്രണയാഭ്യര്‍ത്ഥന നടത്തിയവനും മുന്‍പില്‍ വ്യക്തമാക്കിയതും മനസ്സ് നിറഞ്ഞാണ് ഞങ്ങള്‍ കണ്ടുനിന്നത്.. എന്റെ ആദ്യത്തെ കണ്മണി മകള്‍ക്ക് കിട്ടിയ എഴുത്തനുഭവം ആയതേ ഉള്ളൂ. രണ്ടുപേര്‍ പിന്നാലെ വരുന്നത്‌കൊണ്ട് അതെന്താകുമെന്ന് കാത്തിരുന്ന് കാണാം.

https://www.facebook.com/lis.lona/posts/4248555848517690