എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു

കോഴിക്കോട് : എഴുത്തുകാരനും പ്രഭാഷകനും രാജ്യയസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം പി വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വയനാട്ടില്‍ നടക്കും. ഇന്ന് രാവിലെ മൃതദേഹം വയനാട്ടിലെക്ക് കൊണ്ടു പോകും.

ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, ആഷ, നിഷ, ജയലക്ഷ്മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്). അര്‍ധരാത്രിയോടെ മൃതദേഹം കോഴിക്കോട്ടെ വസതിയിലെത്തിച്ചു.

വയനാട്ടിലെ കല്‍പറ്റയില്‍ 1936 ജൂലൈ 22നു പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി ജനിച്ചു.വയനാട്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍നിന്നു ബിരുദവും മദ്രാസ് വിവേകാനന്ദ കോളജില്‍നിന്നു ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും നേടി.

1979 നവംബര്‍ 11 നു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെ മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്ബര്‍, വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.