ഈ അവസ്ഥയില്‍ നിന്നും എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം, റിസബാവയെ കുറിച്ച് മുകേഷ്

മലയാളികളുടെ പ്രിയ നടന്‍ റിസബാവ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. 55 വയസായിരുന്നു. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. നായകനായി തുടങ്ങിയ താരം പിന്നീട് വില്ലനായി തിളങ്ങുകയായിരുന്നു. ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന സുന്ദരനായ വില്ലനെ മലയാളികള്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ റിസബാവയെ കുറിച്ചും ഹരിഹര്‍ നഗറില്‍ അഭിനയിക്കാന്‍ അദ്ദേഹം എത്തിയതിനെ കുറിച്ചും പറയുകയാണ് നടന്‍ മുകേഷ്. ഒരു മാധ്യമത്തോട് പ്രതികരിക്കവെയാണ് മുകേഷ് മനസ് തുറന്നത്.

മുകേഷിന്റെ വാക്കുകളിങ്ങനെ, ഹരിഹര്‍ നഗറില്‍ അഭിനയിക്കുന്നതിനു മുമ്പ് തന്നെ റിസബാവ നാടകങ്ങളിലൂടെ പ്രശസ്തനായിരുന്നു. അന്ന് വളരെ പ്രധാനപ്പെട്ട വേഷങ്ങളാണ് അദ്ദേഹം നാടകങ്ങളില്‍ ചെയ്തിരുന്നത്. ഹരിഹര്‍ നഗര്‍ വന്നപ്പോള്‍ ആദ്യമായാകും ഒരു വില്ലന്‍ കഥാപാത്രം ഇത്രയധികം അന്ന് ജനപ്രീതി നേടുന്നത്. ഹരിഹര്‍ നഗര്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ഹോനായി എന്ന കഥാപാത്രം റിസബാവ തന്നെ ചെയ്യണമെന്നതായിരുന്നു എല്ലാവരുടെയും നിര്‍ബന്ധം.

പക്ഷേ പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍കൊണ്ടാണോ എന്നറിയില്ല, ഇതിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചില്ല. തമിഴ് റീമേക്കില്‍ നെപ്പോളിയന്‍ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. നെപ്പോളിയന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ആ വില്ലന്‍ കഥാപാത്രത്തെ ഏറ്റെടുത്ത നെപ്പോളിയന്‍ പിന്നീട് കേന്ദ്രമന്ത്രിവരെയായി.

അന്ന് ഞാന്‍ ഇക്കാര്യം റിസബാവയോടും പങ്കുവച്ചിരുന്നു. ഹോനായി ആയി വരുന്ന ഒരു ചാന്‍സും കളയരുതെന്ന്. എന്നാല്‍ ഈ ഭാഷകളിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാനായില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം. പില്‍ക്കാലത്ത് ഹീറോയായും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ നിന്നും എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം. കുറച്ച് ദൗര്‍ഭാഗ്യം ഉള്ളതുകൊണ്ടാണ് താഴേയ്ക്കു വീണത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു അദ്ദേഹം.