മദ്യം കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ലാലേട്ടനെ, അദ്ദേഹമെന്നെ കുടിയനിൽ നിന്ന് കോടിശ്വരനാക്കി

മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടൻ ഇന്ന് അറുപതിന്റെ നിറവിൽ. സോഷ്യൽ മീഡിയ മുഴുവൻ ഇന്ന് മോഹൻലാൽ വിസ്മയമാണ്. ആസംശകളുമായി ആരാധകരും താരങ്ങളും സഹപ്രവർത്തകരും രം​ഗത്തെത്തി. മോഹന്‍ലാല്‍ എന്ന ലാലേട്ടന്‍ നിമിത്തം ജീവിതം തന്നെ മാറിമറഞ്ഞ ഒരു വ്യക്തിയാണ് മുരളി കുന്നുംപുറത്ത് എന്ന കോടീശ്വരന്‍. തനിക്ക് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു, സിനിമയെന്നാല്‍ ലാലേട്ടനും ആയിരുന്നെന്ന് ഈ ആരാധകന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ലാലേട്ടനുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞത് ഒരു കുടിയന്‍ തന്റെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂര്‍ത്തമാണെന്നും മുരളി. മോഹന്‍ലാല്‍ ഇന്ന് അറുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് മുരളി കുന്നുംപുറത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. കുറിപ്പ് വായിക്കാം.

ഫുള്‍ ടൈം മദ്യപിച്ച് ലക്കുകെട്ട് നടന്നൊരു കാലമുണ്ടായിരുന്നെനിക്ക്. അക്കാലത്ത് ഏറ്റവും ഇഷ്ടം മദ്യം കഴിഞ്ഞാല്‍ സിനിമയായിരുന്നു. എനിക്ക് സിനിമയെന്നാല്‍… ‘ലാലേട്ടന്‍”. മൂപ്പരുടെ പടം റിലീസിന്റെ അന്ന് തന്നെ കണ്ടില്ലെങ്കില്‍ വല്ലാത്തൊരു പിടപ്പാണ് മനസ്സില്‍. അടിയുണ്ടാക്കിയെങ്കിലും ലാലേട്ടന്റെ പടം കൂട്ടുകാര്‍ക്കൊപ്പം ആദ്യഷോ തന്നെ കണ്ടിരിയ്ക്കും. പടം ഇഷ്മായാല്‍ പിന്നെയും പിന്നെയും കാണും. ഇഷ്ടമായില്ലെങ്കില്‍ കുടിച്ച് കുടിച്ച് ആ ദിവസം തീര്‍ക്കും…സങ്കടം തീരുവോളം കരയും… ഒരിക്കല്‍ ഒരു സിനിമ കണ്ട് സങ്കടം മൂത്ത് ലാലേട്ടനെ വിളിക്കാന്‍ തോന്നി.

ഒരുപാട് പണിപ്പെട്ട് അദ്ദേഹത്തിന്റെ അക്കാലത്തെ ആജഘ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു. ഇന്കമിംഗിന് വരെ ചാര്‍ജ് ഈടാക്കുന്ന കാലം. പേടിച്ച് പേടിച്ച് ഞാന്‍ വിളിച്ചു. സിനിമാ എനിക്കുണ്ടാക്കിയ വേദന പറഞ്ഞ് കുറെ കരഞ്ഞു… എല്ലാം ക്ഷമയോടെ അദ്ദേഹം കേട്ടിരുന്നു. പിന്നെ എനിക്കതു പതിവായി… സിനിമ കണ്ടാല്‍ ആദ്യ ദിവസം തന്നെ ലാലേട്ടനെ വിളിക്കും… വിളിച്ച് വിളിച്ച് വെറുപ്പിക്കും… അങ്ങനെ പൊറുതിമുട്ടി ലാലേട്ടന്‍ ആ നമ്പര്‍ മാറ്റി. പിന്നെ പുതിയ നമ്പറിന് ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല… ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു… എന്റെ കുടിയും… വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ മുഴുക്കുടിയും പട്ടിണിയും അവസാനിപ്പിച്ച് ഞാന്‍ ബിസിനസ്സ് തുടങ്ങി. ജീവിതം നേര്‍രേഖയിലായി. കുടിച്ച് നടന്ന കാലത്ത് ഒരുപാട് പേരെ വെറുപ്പിച്ചിട്ടുണ്ട്. സങ്കടപ്പെടുത്തിയിട്ടുണ്ട്… പലരെയും നേരിട്ടുകൊണ്ടും ഫോണ്‍ വിളിച്ചും മാപ്പ് പറഞ്ഞും കൂടെ നിറുത്തി. പക്ഷെ ലാലേട്ടനോട് മാപ്പ് പറയണമെന്ന ആഗ്രഹം മാത്രം സാധിച്ചതേയില്ല.

അങ്ങനെയിരിക്കെ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നിന്ന് ദുബായ് എയര്‍പ്പോര്‍ട്ടിലെത്തി നാട്ടിലേക്കുള്ള വിമാനം കാത്ത് എമിറെറ്റസിന്റെ ഫസ്‌റ് ക്ലാസ്സ് ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ ചെറിയൊരു കാറ്റ് പോലെ എന്റെ അരികിലൂടെ ഒരാള്‍ കടന്നുപോയി. ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. ”ലാലേട്ടന്‍”!

അദ്ദേഹം മൂലയിലുള്ള ഒരു ചെയറില്‍ പോയിരുന്നു. പോയി പരിചയപ്പെടണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഭയം കാരണം കുറച്ചു നേരം നോക്കി നിന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാന്‍ പോയി പരിചയപ്പെട്ടു. എല്ലാം തുറന്നു പറഞ്ഞു മാപ്പിരന്നു. ലാലേട്ടന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ കാരണക്കാരനായതില്‍ സങ്കടമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ ലാലേട്ടന്‍ എന്റെ തോളില്‍ തട്ടി ഇങ്ങനെ പറഞ്ഞു ”മുരളീ… ഞാനെന്റെ ഒരു നമ്പറല്ലേ മാറ്റിയത്… മുരളി മാറ്റിയത് ജീവിതമാണ്… അതൊരുപാട് പേര്‍ക്ക് പ്രചോദനമാകട്ടെ… ‘ ഇത്രയും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി. എന്റെ ജീവിതത്തിലേക്ക് ഒരു സ്വപ്നം ഇറങ്ങിവന്ന ദിവസമായിരുന്നു. ഞാന്‍ മദ്യപാനം നിറുത്തിയ അന്ന് മുതല്‍ ആഗ്രഹിച്ച സ്വപ്നം…

പിന്നെയൊരു ദിവസം ”റാം” സിനിമയുടെ ലൊക്കേഷനില്‍ കാണാന്‍ പോയപ്പോള്‍ എന്റെ ഫോണ്‍ വാങ്ങി അദ്ദേഹത്തിന്റെ പുതിയ നമ്പര്‍ ഡയല്‍ ചെയ്തു തന്നു. ജീവിതത്തിലെ മറ്റൊരു സന്തോഷം നടന്ന ദിവസമായിരുന്നു അത്. ഒരു കാലത്ത് കുടിച്ച് ലക്കുകെട്ട എന്റെ വിളികള്‍ കാരണം ഫോണ്‍ നമ്പര്‍ മാറ്റിയ അദ്ദേഹം സ്വന്തം നമ്പര്‍ എനിക്ക് തന്നപ്പോള്‍ ഉണ്ടായത് വെറും സന്തോഷം മാത്രമല്ല. അഭിമാനം കൂടി ആയിരുന്നു. ഒരു കുടിയന്‍ തന്റെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചുപിടിച്ച് അഭിമാനിച്ച മുഹൂര്‍ത്തം… വിഷുവിനും കൊറോണക്കാലത്തുമൊക്കെ എന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരുതലിന്റെ മെസ്സേജുകള്‍ വന്നുകൊണ്ടിരുന്നു… ഉപദ്രവിച്ചവരെപ്പോലും സ്‌നേഹിക്കുന്ന ഈ മനസ്സുമായി ഒരായിരം വര്‍ഷം ജീവിക്കാന്‍ പ്രിയപ്പെട്ട ലാലേട്ടന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.