മാറിയിടാൻ ഷർട്ടില്ല, വിയർത്തൊഴുകിയ ഷർട്ട് മോഹൻലാൽ ഊരി വാങ്ങി, ഓർമ്മകളിൽ നന്ദു

മലയാളത്തിൽ ഭാ​ഗ്യനടനം മോഹൻലാലിനെ കുറിച്ച് ഒരു പാട് നടന്മാർ ഓർമ്മകൾ പങ്ക് വെയ്ക്കാറുണ്ട്. ലാലേട്ടന്റെ മറ്റ് നടന്മാരോടുള്ള പെരുമാറ്റവും സംവിധായകരോടുള്ള സമീപനവും പുതുമുഖ നടന്മാർ കണ്ട് പഠിക്കണമെന്ന് ധാരാളം പേർ പറഞ്ഞ് കേട്ടിട്ടുണ്ട്. നടൻ നന്ദുവാണ് ലാലിനെക്കുറിച്ച് തന്റെ ഓർമ്മയിൽ നിൽക്കുന്ന സംഭവം പങ്കുവെയ്ക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങൾ ഓർത്തെടുത്തത്.

മോഹൻലാലും നന്ദുവും മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ്. 1990 കളിലെ ചിത്രങ്ങളിൽ പലപ്പോഴും നർമ്മ പ്രാധാന്യമുള്ള രംഗങ്ങൾ ഇരുവരും ചേർന്ന് മികവുറ്റതാക്കിയിട്ടുണ്ട്. ആ കൂട്ടുകെട്ട് ഒട്ടേറെ ചിത്രങ്ങളിൽ തുടർന്നു. 1990കളിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് മോഹൻലാൽ നായകനും ഉർവശി നായികയുമായ ‘കളിപ്പാട്ടം’.

വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത കുടുംബ ചിത്രം പുറത്തിറങ്ങിയത് 1993 ലാണ്. ഇതേ ചിത്രത്തിൽ വേഷം ചെയ്യുകയും അതേസമയം തന്നെ വേണു നാഗവള്ളിയുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു നന്ദു. കളിപ്പാട്ടതിന്റെ സെറ്റിൽ വച്ചാണഅ ഈ സംഭവം നടന്നത്. ഊട്ടിയിൽ വച്ചായിരുന്നു ചിത്രീകരണം.

മോഹൻലാലിന് ഗാനരംഗത്തിന്റെ ഭാഗമായി ഒട്ടേറെ വസ്ത്രങ്ങൾ മാറിമാറി ധരിക്കണമായിരുന്നു. ഒപ്പം നടി ഉർവ്വശിയുമുണ്ട്. ഇരുവരും ചേർന്നുള്ള ഗാനരംഗത്തിനായി മോഹൻലാലിന് വേണ്ടി ഒട്ടേറെ ഷർട്ടുകൾ ഒരുക്കിയിരുന്നു. എന്നാൽ സീനുകൾ മുഴുവനും എടുക്കാൻ അത് മതിയായില്ല. പെട്ടെന്ന് ഒരു ഷർട്ടിന്റെ കുറവ് വന്നു. സെറ്റിന്റെ ഒരു ഭാഗത്ത് ചിത്രീകരണത്തിന്റെ ഭാഗമായി നന്ദു ഉണ്ടായിരുന്നു . ആ ഒരു ഷർട്ടിനായി എന്ത് ചെയ്യും എന്ന് കരുതിയതും, മോഹൻലാൽ തന്നെ പോംവഴി കണ്ടെത്തി. നന്ദു ധരിച്ചിരുന്ന, തല മൂടാനുള്ള തൊപ്പി കൂടിയുണ്ടായിരുന്ന, കിളിപ്പച്ച നിറത്തിലെ ടി ഷർട്ട് മതിയെന്നായി മോഹൻലാൽ. എന്നാൽ നന്ദു ആ ഷർട്ട് ധരിച്ച് വിയർത്തൊഴുകിയുള്ള നിൽപ്പായിരുന്നു

മുഷിഞ്ഞ ഷർട്ട് നൽകുന്നതിലെ വൈഷമ്യം മോഹൻലാലിനോട് പറയുകയും ചെയ്തു. പക്ഷെ അത് തന്നെ മതിയെന്നായി ലാൽ. ‘വഴിയോരം വെയിൽ കായും…’ എന്ന ഗാനരംഗത്തിൽ ഈ ഫോട്ടോയിൽ കാണുന്ന ഷർട്ട് മോഹൻലാൽ ധരിക്കുന്നത് അങ്ങനെയാണ്. മറ്റേതെങ്കിലും താരം അങ്ങനെ ചെയ്യുമോ എന്ന് തനിക്കു സംശയമുണ്ടെന്നും നന്ദു പറഞ്ഞു.