ന്യൂഡല്‍ഹി: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. 30 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്.
പ്രധാനമന്ത്രി,മന്ത്രിമാർ, രാഷ്ട്രപതി, ഗവർണ്ണർമാർ എന്നിവരുടെ ശംബളം കുറച്ചു, അനവധി ആനുകൂല്യങ്ങൾ കുറച്ചു, എം.പി ഫണ്ട് 2 കൊല്ലത്തേക്ക് ഇല്ല, എം.പിമാരുടെ അലവൻസ് കുറയ്ക്കും, 7900 – 10000 കോടി വരെ ഇതിൽ നിന്നും ലഭിക്കും
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഈ തീരുമാനം. ഈ ഒറ്റ തുക കൊണ്ട് 30 കോടി ഇന്ത്യക്കാർക്ക് നല്കുന്ന ജൻ ധൻ ഫണ്ടിന്റെ മൂന്നിൽ ഒരു ശതമാനം കണ്ടെത്താനാകും. ശമ്പളം വെട്ടിക്കുറയ്ക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് പദ്ധതി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സംസ്ഥാന ഗവര്‍ണര്‍മാരും 30 ശതമാനം ശമ്പളവും സംഭാവന നല്‍കും. സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനം. ഒരു വര്‍ഷത്തേക്കാണ് ശമ്പളം കുറച്ചത്. എംപി ഫണ്ടും രണ്ട് വര്‍ഷത്തേക്ക് ഇല്ല.
എംപി ഫണ്ട് സഞ്ചിത നിധിയിലേക്ക് പോകും. 2020-2021, 2021-2022 വര്‍ഷങ്ങളിലെ എംപി വികസന ഫണ്ടാണ് വേണ്ടെന്ന് വയ്ക്കുന്നത്. രണ്ടു വർഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തിൽ ലഭിക്കും. ഇങ്ങനെ സമാഹരിക്കുന്ന മുഴുവൻ തുകയും കോവിഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച സംയുക്ത ഫണ്ടിലേക്ക് വകയിരുത്തും. സംസ്ഥാന സർക്കാരുകളും സമാന രീതിയിൽ മാതൃകാപരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കർ നിർദേശിച്ചിട്ടുണ്ട്.
നിലവില്‍ പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ബില്ലുകളുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പളം കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നത്. ഈ ബില്ല് ഭേദഗതി ചെയ്ത് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത നേരിടുന്നതിനുള്ള ഒരു മാതൃക എന്ന നിലയിലാണ് പുതിയ തീരുമാനം.