വേട്ടക്കാരനൊപ്പം മുഖ്യമന്ത്രി പോലും നില്‍ക്കുമ്പോള്‍ ഇരയായ നാസിലിന് പറയാനുള്ളത് ജയില്‍വാസവും ദുരിത ജീവിതവും

വണ്ടിച്ചെക്കുകേസിലെ വേട്ടക്കാരനായ തുഷാറിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി പോലും നില്‍ക്കുമ്പോള്‍ ഇരയായ തൃശൂര്‍ക്കാരന്‍ അബ്ദുല്‍ നാസിലിന് പറയാനുള്ളത് ജയില്‍വാസവും ദുരിത ജീവിതവും മാത്രം. തുഷാറിന് നിയമ പരിരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി കത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും അടിയന്തിര ഇടപെടല്‍ വേണമെന്നും പിണറായി അഭ്യര്‍ത്ഥിക്കുന്നു. പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ തുഷാറിന്റെ ജാമ്യത്തിനായി ശ്രമിക്കുന്നു. ഒടുവില്‍, ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തേക്ക്. പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ (ഇരുപത് കോടി രൂപയോളം) തട്ടിപ്പ് നടത്തിയ തുഷാറിന് അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും ഉറപ്പില്‍ വീണ്ടും സുഖവാസം.

ജീവിതം കരുപ്പിടിപ്പിക്കാന്‍ ബിസിനസ് സംരംഭം തുടങ്ങിയത് തുഷാറുമൊത്താണെങ്കിലും അതിന്റെ പാപഭാരം മുഴുവനും ഏറ്റുവാങ്ങേണ്ടി വന്നത് ഈ ബി ടെക്കുകാരന്.
പക്ഷെ, എല്ലാം നഷ്ടപ്പെട്ടത് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുതിയകാവ് സ്വദേശി അബ്ദുള്ളയുടെ മകനായ നാസില്‍ അബ്ദുള്ള എന്ന യുവാവിനാണ്. ബിസിനസ് ആരംഭിച്ചത് തുഷാറുമൊത്താണെങ്കിലും നാസിലിന് പറയാനുള്ളത് ജയില്‍വാസത്തിന്റെയും ദുരിത ജീവിതത്തിന്റെയും കഥകളാണ്

ബിടെക് പാസായി യുഎഇയില്‍ അല്‍മൊയ് കമ്ബനിയില്‍ ജോലി നോക്കിയ ശേഷം സ്വന്തമായി ആരംഭിച്ച നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്ന സ്ഥാപനമാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബോയിംഗ് കണ്‍സ്ട്രക്ഷന്‍സ് കമ്ബനിയുടെ സബ് കോണ്‍ട്രാക്ട് എടുത്തതോടെ തകര്‍ന്നത് . കൊടുങ്ങല്ലൂര്‍ പുതിയകാവ് നമ്ബിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുള്ള എന്ന യുവാവ്. നാസില്‍ സ്വന്തമായി തുടങ്ങിയ കമ്ബനി അഞ്ചോ ആറോ മാസങ്ങള്‍കൊണ്ട് തന്നെ നല്ല നിലയില്‍ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്ബനിയുടെ സബ് കോണ്‍ട്രാക്ട് ലഭിക്കുന്നത്.

കൈയ്യില്‍ നിന്നും പണം മുടക്കിയും പരിചയമുള്ള കടകളില്‍ നിന്നും സാധനങ്ങള്‍ കടംവാങ്ങിയുമായിരുന്നു നാസില്‍ കമ്ബനിയുടെ പണി തീര്‍ത്തത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ , പ്ലംബിംഗ് ജോലികളായിരുന്നു തുഷാറിന്റെ കമ്ബനിയ്ക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം ഏറ്റെടുത്ത് നടത്തിയത്. എന്നാല്‍ പണത്തിനു പകരം ചെക്കായിരുന്നു തുഷാറിന്റെ കമ്ബനി നല്‍കിയത് .

ഇതിനിടെ പണം നല്‍കാമെന്നു പറഞ്ഞ് പല അവധികള്‍ നല്‍കിയെങ്കിലും പണം നല്‍കാന്‍ തയ്യാറാകാതെ തുഷാര്‍ നാസിലിനെ പറ്റിക്കുകയായിരുന്നു. സാധനങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങള്‍ നാസിലിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. കേസില്‍ നിന്നും തലയൂരാന്‍ പലരില്‍ നിന്നായി കടം വാങ്ങിയും മറ്റും കുറെയൊക്കെ പരിഹരിച്ചെങ്കിലും കോടികളുടെ ബാധ്യത തീര്‍ക്കാന്‍ നാസിലിന് കഴിഞ്ഞില്ല . ഇതോടെ നാസില്‍ കടക്കെണിയിലും ജയിലിലുമായി.

ഏഴുവര്‍ഷത്തെ തടവിനാണ് നാസിലിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും തുഷാറുമായി ബന്ധപ്പെടുകയും പണം നല്‍കാത്തതിനാല്‍ നാസില്‍ ജയിലില്‍ കഴിയുകയാണെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമുണ്ടാവുകയോ തുഷാര്‍ തിരിഞ്ഞുനോക്കുകയോ ചെയ്തില്ല. ഇതിനിടെ നാസിലിനെതിരെ പരാതി നല്‍കിയ സ്പോണ്‍സര്‍ മരിച്ചു.

ഇതോടെ അദ്ദേഹത്തിന്റെ മക്കള്‍ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാകുകയും ജയില്‍ മോചിതനാകുകയും ചെയ്തു. പക്ഷെ അപ്പോഴേയ്ക്കും കടം കാരണം നാട്ടിലും വീട്ടിലും വരാന്‍ പറ്റാത്ത സ്ഥിതിയിലായി.

മകന്‍ കടക്കെണിയിലാണെന്നും ജയിലില്‍ കഴിഞ്ഞെന്നുമുള്ള വിവരങ്ങള്‍ അറിഞ്ഞ് നാസിലിന്റെ പിതാവ് അസുഖബാധിതനായി കിടപ്പിലുമായി . പിന്നീട് കടം വാങ്ങിയും ചെറിയ ജോലികള്‍ ചെയ്തുമായിരുന്നു നാസില്‍ ഉപജീവനം നടത്തിയിരുന്നത്.

ഇതിനിടെ നാസിലിന്റെ കഥ കേട്ട മലപ്പുറം തിരുനാവായ സ്വദേശിയായ ഗള്‍ഫ് വ്യവസായി തുഷാറിനെതിരെ നിയമ പോരാട്ടത്തിനു പിന്തുണ വാഗ്ദാനം ചെയ്യുകയും കേസ് കൊടുക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാന്‍ എന്ന പേരിലായിരുന്നു തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തുകയും പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തത്.