മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രീയങ്കരിയായ നടിയാണ് നേഹ സക്സേന. അതേസമയം താരം അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ്. തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവര്‍’ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ബെംഗളൂരു ലീല പാലസില്‍ ജോലി ചെയ്യുമ്പോഴാണ് മോഡലിങ് സിനിമാ മോഹം തലയ്ക്കു പിടിച്ചത്.
തന്റെ ബാല്യകാലത്തെക്കുറിച്ച് നേഹ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു നേഹയുടെ ശക്തി.ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം.വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു നേഹയുടെ സന്തോഷം.
എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. പണ്ട് ബോര്‍ഡ് എക്സാമിനുള്ള ഹാള്‍ടിക്കറ്റ് വാങ്ങാന്‍ മുന്നൂറ് രൂപപോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു. ബോര്‍ഡ് എക്സാം എഴുതിയില്ലെങ്കില്‍ എന്റെ ഒരു വര്‍ഷം പോകും.ഞാനൊരു വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്താണ് ആ പണം സ്വരൂപിച്ചത് എന്ന് നേഹ വ്യക്തമാക്കുകയും ചെയ്‌തു. മകൾ നടിയാവുന്നതിൽ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു. അമ്മ അറിയാതെ മോഡലിംഗ് ചെയ്തായിരുന്നു നേഹയുടെ തുടക്കം.അന്ന് സഹിച്ചതൊക്കെയുമാണ് തന്നെ ജീവിതത്തിൽ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.