ജോളി ജോസഫിനെ കുറിച്ച് അയല്‍വാസികള്‍ക്ക് പറയാനുള്ളത്

ജോളി തങ്ങളുമായി സംസാരിക്കാറില്ലായിരുന്നുവെന്നും അടുപ്പം കാണിക്കാന്‍ പോലും തോന്നാത്ത ഒരാളായിരുന്നു അവരെന്നും അയല്‍വാസികള്‍ പറയുന്നു. അതേസമയം നാട്ടുകര്‍ക്ക് പ്രിയപ്പെട്ടവരായിരുന്ന ടോംതോമസിന്റെയും അന്നമ്മയുടെയും വീട് ഭീതിയുടെയും ദുരൂഹതകളുടെയും മുള്‍മുനയില്‍ നില്‍ക്കുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി കോടഞ്ചേരി പൊലീസ് ഇന്നലെ രാവിലെ പൊന്നാമറ്റം തറവാട് വീട് പൂട്ടി സീല്‍ ചെയ്തു.

ടോംതോമസിന്റെ മകളും മറ്റു ചില ബന്ധുക്കളും ഇവിടെ നിന്ന് മാറി. അതേസമയം ജോളി അറസ്റ്റിലായതോടെ സ്വത്ത് ഭാഗം വെച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ മുടങ്ങി. ഇതിന്റെ എല്ലാ നടപടികളും ബന്ധുക്കള്‍ സ്വീകരിച്ചിരുന്നു. താമരശേരി രജിസ്‌ട്രേഷന്‍ ഓഫീസിലായിരുന്നു രജിസ്‌ട്രേഷന്‍ നടക്കേണ്ടിയിരുന്നത്. ഒരേക്കര്‍ സ്ഥലത്തിന്റെ പകുതിയും അതിലുള്ള വീടും ജോളിയുടെയും റോയിയുടെയും മക്കള്‍ക്കും ബാക്കി സ്ഥലം റോയിയുടെ മറ്റ് സഹോദരന്മാര്‍ക്കും വീതിക്കാനായിരുന്നു തീരുമാനം. ജോളിയുടെ ഭര്‍ത്താവും ടോംതോമസിന്റെ സഹോദര പുത്രനുമായ ഷാജു ഇവിടെ നിന്ന് കഴിഞ്ഞ ദിവസം മാറിയിരുന്നു.

ജോളിയുടെ കുട്ടികളെ റോയിയുടെ സഹോദരി ഒപ്പം കൂട്ടി.സ്വത്ത് കേസില്‍ നിന്നാണ് ചുരുളുകള്‍ അഴിയുന്നത്. റോയിയുടെ സഹോദരങ്ങള്‍ക്ക് യാതൊരു പരിചയവും ഇല്ലാത്തവരായിരുന്നു ഒസ്യത്തില്‍ ഒപ്പിട്ടിരുന്നത്. ടോംതോമസിന്റെ രണ്ട് ഏക്കര്‍ സ്ഥലം വിറ്റ തുക ജോളി നേരത്തേ കൈവശപ്പെടുത്തിയിരുന്നു.