പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം

ആലപ്പുഴ | പീഡന ശ്രമം സംബന്ധിച്ചുള്ള പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. എന്‍ സി പി സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി പത്മാകരനെതിരെ കൊല്ലത്തെ റ്റൊരു പാര്‍ട്ടി അംഗത്തിന്റെ മകള്‍ നല്‍കിയ പരാതിയിലാണ് മന്ത്രി ഇടപട്ടത്. പ്രശ്‌നം നല്ലരീതിയില്‍ ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്‍ പെണ്‍കുട്ടി പിതാവിനെ വിളിക്കുന്ന ശബ്ദരേഖ പുറത്തുവന്നു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയിരുന്നു യുവതിയാണ് പരാതിക്കാരി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.
അവിടെ ചെറിയ ഒരു ഇഷ്യൂ ഉണ്ട്. അത് നമുക്ക് തീര്‍ക്കണം, എന്നാണ് ശശീന്ദ്രന്‍ ഫോണില്‍ സംസാരിക്കുന്നത്.

എന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ് എന്നും, അത് ഒത്തുതീര്‍പ്പാക്കാനാണോ സാര്‍ പറയുന്നതെന്നുമാണ് അതിന് പരാതിക്കാരന്‍ മറുപടിയായി ചോദിക്കുന്നത്. മകള്‍ ബി ജെ പി പ്രവര്‍ത്തകയാണെന്നും പിതാവ് ശശീന്ദ്രനോട് പറയുന്നതും സബ്ദരേഖയിലുണ്ട്.

എന്നാല്‍ പാര്‍ട്ടിക്കകത്തുണ്ടായ ഒരു വിഷയം എന്ന നിലയിലാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്നാണ് ശശീന്ദ്രന്റെ വിശദീകരണം. അതൊരു പീഡന ശ്രമം സംബന്ധിച്ച പരാതിയാണെന്ന് അറിഞ്ഞതിനാല്‍ പിന്നീട് താന്‍ ഇടപെട്ടിട്ടില്ലെന്നും എല്ലാം നല്ല രീതിയില്‍ പരിഹരിക്കുക എന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും ശശീന്ദ്രന്‍ വിശദീകരിക്കുന്നു.