‘ജോളി വന്ന് പോയ ശേഷം എല്ലാവരും ഛര്‍ദ്ദിച്ചു’: കുടുംബത്തെ മൊത്തം ഇല്ലാതാക്കാന്‍ ശ്രമം, പുതിയ വെളിപ്പെടുത്തല്‍

കൂടത്തായി സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം നടന്നിരുന്നെന്ന് അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവര്‍ പോലിസില്‍ പരാതി നല്‍കി. ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നല്‍കി. അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്.

ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആദ്യം എല്ലാവര്‍ക്കും അവശത അനുഭവപ്പെട്ടപ്പോള്‍, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാന്‍ നല്‍കിയപ്പോള്‍ ഇതില്‍ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നല്‍കി. അന്ന് പൊലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.

ജോളി വന്ന് പോയ ശേഷം തന്നെയാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നാണ് ഇവര്‍ എല്ലാവരും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. അടുക്കളയില്‍ ജോളി വന്നിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരായി ഛര്‍ദ്ദിക്കുകയായിരുന്നു. കറിയിലാണ് വിഷം കലര്‍ത്തിയതെന്നാണ് ഇപ്പോള്‍ കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്.