ഫ്‌ലാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്

കൊച്ചിയിലെ ഫ്‌ലാറ്റ് പീഡനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മാര്‍ട്ടിന്‍ തന്നെയും പീഡിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കി രണ്ടാമതൊരു യുവതി കൂടി പരാതി നല്‍കിയിരിക്കുന്നതായി എറണാകുളം പോലീസ് അറിയിച്ചു. ആദ്യത്തെ പരാതിക്കാരിയുടെ സുഹൃത്തായ പെണ്‍കുട്ടിയും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. കാക്കനാടുള്ള ഫ്‌ലാറ്റില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്.

അതേസമയം, മാര്‍ട്ടിന്‍ ജോസഫിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേരും മാര്‍ട്ടിന്റെ സുഹൃത്തുക്കളാണ്. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ ജോയ്, ധനേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മാര്‍ട്ടിന്‍ ജോസഫിനെ കൊച്ചിയില്‍ നിന്ന് രക്ഷപെടാന്‍ സഹായിച്ചതും, തൃശൂരില്‍ ഒളിവില്‍ പാര്‍പ്പിച്ചതും, ഇയാളുടെ ചില ബന്ധുക്കളും, സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരാണ്.

തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മാര്‍ട്ടിന്‍ ഒളിവില്‍ കഴിയാന്‍ സാദ്ധ്യതയെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 2020 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും, പൊള്ളലേല്‍പ്പിക്കലും, ശാരീരിക ഉപദ്രവങ്ങള്‍ നടത്തിയെന്നുമാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്.