സ്വര്‍ണക്കടത്തിന്റെ കണ്ണൂര്‍ ലോബി, ശബ്ദരേഖ പുറത്ത്; അര്‍ജുന്‍ ആയങ്കി കുടുങ്ങും

കണ്ണൂര്‍: കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെയും കൊള്ളയുടെയും രഹസ്യങ്ങള്‍ പുറത്ത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട അര്‍ജുന്‍ ആയങ്കിയും സംഘവും ഇടുന്ന സ്‌കെച്ചിന്റെ വിവരങ്ങളാണ് പ്രമുഖ മാധ്യമം പുറത്തുവിട്ടത്. കടത്തിന്റെയും കൊള്ളയുടെയും മാസ്റ്റര്‍ പ്ലാന്‍ വെളിവാക്കുന്ന ശബ്ദരേഖ പുറത്തുവിട്ടു. വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ കൈമാറിയ ശബ്ദ സന്ദേശങ്ങളാണ് ലഭിച്ചിട്ടുള്ളത്.

സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, എവിടെ വെച്ച് കൊണ്ടുവരണം, ആര് നിങ്ങള്‍ക്കു തരും, മദ്യപിക്കരുത്, ശ്രദ്ധയോടെ ഇരിക്കണം, മറ്റുള്ളവരുടെ കോളുകള്‍ എടുക്കരുത് അങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് ഫസല്‍ എന്നയാള്‍ സക്കീറിന് നല്‍കുന്നത്. ഫസല്‍ എന്നയാള്‍ സക്കീറിന് സ്വര്‍ണവും വിമാന ടിക്കറ്റും എത്തിച്ചു നല്‍കും. ദുബായ് വിമാനത്താവളത്തിന്റെ പരിസരത്ത് എത്താനാണ് നിര്‍ദേശം നല്‍കുന്നത്.

അതീവ സങ്കീര്‍ണവും ഗുരുതരവുമായ കുറ്റകൃത്യത്തിനുള്ള ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്. ദുബായില്‍നിന്ന് ഒരാള്‍ സ്വര്‍ണം കടത്താന്‍ തയ്യാറെടുക്കുന്നു. അങ്ങനെ തയ്യാറാടുക്കുന്ന ആള്‍ കാരിയറെ സംഘടിപ്പിക്കുന്നു. ശബ്ദരേഖ പ്രകാരം സക്കീര്‍ എന്നയാളാണ് കാരിയര്‍. ഈ സക്കീറിന് സ്വര്‍ണം കടത്താനുള്ള ‘സ്റ്റഡിക്ലാസ്’ നല്‍കുകയാണ് ഈ വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ പ്രധാന വോയിസിന്റെ ദൗത്യം.

സക്കീര്‍ സ്വര്‍ണവുമായി ദുബായില്‍നിന്ന് വരുമ്പോള്‍, ഇവിടെ കണ്ണൂരില്‍ അതുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങളാണ് രണ്ടാമത്തേത്. യഥാര്‍ഥത്തില്‍ നസീര്‍ എന്നൊരാള്‍ക്കു വേണ്ടിയോ മഹ്‌മൂദ് എന്നൊരാള്‍ക്കു വേണ്ടിയോ ആണ് ഈ സ്വര്‍ണം കൊണ്ടുവരുന്നത്. എന്നാല്‍ നസീറിനോ മഹ്‌മൂദിനോ കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് അര്‍ജുന്‍ ആയങ്കിയും സംഘവും പദ്ധതിയിടുന്നത്. ഇത്തരത്തില്‍ സ്വര്‍ണം അടിച്ചുമാറ്റുന്നതിന് ‘പൊട്ടിക്കല്‍ ‘ എന്നാണ് ഇവര്‍ക്കിടയില്‍ പറയുന്നത്.