നിപ സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു

നിപ വൈറസ് ബാധ സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. യുവാവിന്റെ സാമ്പിളുകള്‍ വീണ്ടും പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. നിലവില്‍ ഐസൊലേഷന്‍ വാര്‍ഡിലുളള ആര്‍ക്കും നിപ രോഗ ബാധയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

രോഗബാധിതനായ യുവാവുമായി അടുത്തിടപഴകിയ 52 പേര്‍ക്കും രോഗബാധയില്ല. ഇതിനിടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പറവൂരില്‍ വവ്വാലുകളെ പിടികൂടിത്തുടങ്ങി. ഇവയുടെ ശ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.

കളമശേരി മെഡിക്കല്‍ കോളേജില്‍ 30 പേരെ പാര്‍പ്പിക്കാവുന്ന പുതിയ ഐസൊലേഷന്‍ യൂണിറ്റും ഇന്ന് സജ്ജമാക്കി. ഇതിന്റെ ട്രയല്‍ റണ്‍ ഇന്നുരാവിലെ പൂര്‍ത്തീകരിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.