വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ഇല്ല ; ഓഫീസര്‍മാര്‍ക്ക് പിഴ 37500 രൂപ , മൂന്ന് പേർക്കെതിരെ നടപടി

കൊച്ചി : വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ അശ്രദ്ധ കാട്ടിയ മൂന്ന് ഓഫീസര്‍മാര്‍ക്ക് 37500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മിഷന്‍. . ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എസ് ഡി രാജേഷ് 20000 രൂപയും കോട്ടയം നഗരസഭ സൂപ്രണ്ട് ബോബി ചാക്കോ 15000 രൂപയും ചവറ ബ്ലോക്ക്പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി ലത 2500 രൂപയും പിഴ അടയ്ക്കണമെന്നാണ്
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ഹക്കിമിന്റെ ഉത്തരവിൽ പറയുന്നത്.

എസ് ഡി രാജേഷ് കൊച്ചി കോര്‍പ്പറേഷനില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ 2015 ഒക്ടോബറില്‍ കെ ജെ വിന്‍സന്റ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല. വിവരം നല്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടും അത് അനുസരിച്ചില്ല. തുടർന്ന് ഹിയറിംഗിന് വിളിച്ചിട്ടും ഹാജരായില്ല. ഇതോടെ സമന്‍സ് അയച്ച് രാജേഷിനെ തലസ്ഥാനത്ത് വിളിച്ചുവരുത്തി. വിന്‍സന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ ഏപ്രില്‍ 13 നകം ഇപ്പോഴത്തെ ഓഫീസര്‍ ലഭ്യമാക്കാനും കമ്മിഷന്‍ ഉത്തരവിട്ടു.

ബോബി ചാക്കോ കൊണ്ടോട്ടി നഗരസഭയില്‍ പ്രവര്‍ത്തിച്ച 2022 ഏപ്രിലില്‍ ചെറുവാടി ലക്ഷ്മി നൽകിയ അപേക്ഷക്ക് വിവരം നൽകിയില്ല. കീഴ് ജീവനക്കാരന്റെ മേല്‍ ചുമതല ഏല്പിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. ഇരുവരും ഏപ്രില്‍ 13 നകം പിഴ അടച്ച് ചലാന്‍ കമ്മിഷന് സമര്‍പ്പിക്കണം.

വിവരം നല്കാമെന്ന് അറിയിച്ച് പണം അടപ്പിച്ചശേഷം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വിവരം നിഷേധിച്ചതിന് ചവറ ബ്ലോക്ക് പഞ്ചായത്ത് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ലത 2500 രൂപയും പിഴ അടയ്ക്കണം. 2018 കാലത്ത് ഇവര്‍ പന്തളം നഗരസഭയില്‍ പൊതു വിവരവിതരണ ഓഫീസറായിരുന്നപ്പോഴാണ് സംഭവം.