ലോക്ക്ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസും വി ടി ബല്‍റാമും സംഘവും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍, വിവാദം

ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ശ്രമിച്ചതായി ആരോപണം. ആലത്തൂർ എം പി രമ്യ ഹരിദാസ്, മുൻ എം എൽ എ വി ടി ബൽറാം, യൂത്ത് കോൺഗ്രസ് നേതാവ് റിയാസ് മുക്കോളി തുടങ്ങിയ നേതാക്കൾക്കെതിരെയാണ് ആരോപണം. പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലിൽ ഇവർ ഇരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. ഓൺലൈൻ ഫുഡ് സർവ്വീസ് നടത്തുന്ന ഡെലിവറി ബോയി ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിൻ്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. ഭക്ഷണം പാർസലായി നൽകാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഭക്ഷണം പാർസൽ വാങ്ങാൻ വന്നതാാണെന്നും ഇരുന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ്യാ ഹരിദാസും വി ടി ബൽറാമും വിശദീകരിച്ചു. ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിന്നതാണെന്നും മഴ പെയ്തതിനാലാണ് അകത്ത് കയറി ഇരുന്നതെന്നും ഇവർ പറഞ്ഞു.കോവിഡിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല. എന്ന നിയന്ത്രണമാണ് എം.പി അടക്കമുള്ളവർ ലംഘിച്ചിരിക്കുന്നത്. രമ്യ ഹരിദാസ് ഉൾപ്പെടെയുള്ള ഭക്ഷണം കഴിക്കുന്നതിനായി നേതാക്കൾ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അതിനിടെ കൊച്ചിയിൽ ചേർന്ന ഐഎൻഎൽ നേതൃയോഗത്തിനിടെ നേതാക്കൾ തമ്മിൽ തല്ലിയത് കൂടുതൽ പ്രതിരോധത്തിലാക്കുന്നത് ഇടതുപക്ഷത്തെയാണ്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലായിരുന്നു കൊച്ചിയിൽ ഐഎൻഎൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയായത്. പി.എസ്.സി അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണവും, അദാനി ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയതും നേരത്തേ ഇടതുമുന്നണിക്ക് തലവേദനയായിരുന്നു. ഇതിന് പിന്നാലെയാണ് തമ്മിൽ തല്ലിയുണ്ടാക്കിയ പുതിയ പ്രശ്നം.

ഐഎൻഎൽ യോഗത്തിലുണ്ടായത് ഇടതു മുന്നണിക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു. കോവിഡ് മാനദണ്ഡം ലംഘിക്കരുതെന്ന് പോലീസ് അറിയിച്ചിട്ടും ഐഎൻഎൽ നേതാക്കൾ യോഗം ചേർന്നു. പാർട്ടി പിളർപ്പിലെത്തി നിൽക്കുന്നതിനിടെ ചേർന്ന യോഗത്തിൽ മന്ത്രിയും പങ്കെടുത്തു. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ സർക്കാർ അലംഭാവം കാണിക്കുന്നുണ്ടെന്ന പ്രതിഷേധം ഉയരുമ്പോഴാണ് ഭരണകക്ഷി നേതാക്കൾ തന്നെ ലംഘനങ്ങൾക്ക് നേതൃത്വം നൽകിയത്. മന്ത്രിയെന്ന നിലയിലെ ഉത്തരവാദിത്വം അഹമ്മദ് ദേവർകോവിൽ മറന്നുവെന്നത് ഗുരുതര വീഴ്ചയായി കാണേണ്ടതാണ്. ഈ സാഹചര്യത്തിൽ ഇടതു പക്ഷം തങ്ങളുടെ നിലപാട് ഐഎൻഎല്ലിനെ അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഐഎൻഎല്ലിൽ നിന്നും നിരന്തരമുണ്ടാകുന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും അതൃപ്തനാണ്. പി.എസ്.സി, അദാനി ചർച്ച തുടങ്ങിയ വിവാദങ്ങളിൽ അഹമ്മദ് ദേവർകോവിലിനെ ഇക്കാര്യം നേരിട്ട് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മറ്റൊരു ഘടകകക്ഷിയായ എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആക്ഷേപങ്ങളുടെ ചൂടാറുംമുമ്പാണ് ഐഎൻഎൽ വിവാദവും ഇടതു മുന്നണിയെ അലോസരപ്പെടുത്തുന്നത്.

കൊച്ചിയിൽ ചേർന്ന നേതൃയോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പിന്നാലെ അബ്ദുൾ വഹാബും മറ്റ് ചില നേതാക്കളും ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോയി. ഹോട്ടലിൽ തുടർന്ന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരിനും, മന്ത്രി അഹമ്മദ് ദേവർകോവിലിനും എതിരെ ചീത്ത വിളികളും പ്രതിഷേധങ്ങളും ഒരു വിഭാഗം പ്രവർത്തകർ ഉയർത്തി.ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ യോഗത്തിന്റെ തുടക്കം മുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചെന്ന് പ്രസിഡന്റ് അബ്ദുൾ വഹാബ് ആരോപിച്ചു. രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളയുർത്തിയ സംസ്ഥാന സെക്രട്ടറിയോട് കാസിം ഇരിക്കൂർ മോശമായി പ്രതികരിച്ചെന്നും അബ്ദുൾ വഹാബ് പറഞ്ഞു.