ഗാന്ധിജിയുടേയും വാജ്‌പേയിയുടെ സമാധിസ്ഥലങ്ങളും യുദ്ധസ്മാരകവും സന്ദര്‍ശിച്ച് മോദി

മഹാത്മാ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടേയും സമാധി സ്ഥലങ്ങളിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന് തുടക്കമായത്. രാവിലെ ഏഴ് മണിയോടെയാണ് നിയുക്ത പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി ഗാന്ധിജിക്ക് പ്രണാമം അര്‍പ്പിച്ചത്.

തുടര്‍ന്ന് വാജ്‌പേയിയുടെ സമാധി സ്ഥലത്തേക്കാണ് മോദി പോയത്. മോദിയും അമിത് ഷായും നിയുക്ത എംപിമാരും സദേവ് അടല്‍ സമാധി സ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തി.

ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്‌പേയിയുടെ സമാധിയിലെത്തണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാര്‍ക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്‌പേയി സമാധിയിലെത്തി. വാജ്‌പേയിയുടെ വളര്‍ത്തുമകളായ നമിത വാജ്‌പേയി അടക്കമുള്ളവര്‍ സമാധിസ്ഥലത്ത് എത്തിയിരുന്നു.

തുടര്‍ന്ന് തുടര്‍ന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മൂന്ന് സേനാ തലവന്‍മാര്‍ക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്