ട്വിസ്റ്റുകൾക്കും ആശയക്കുഴപ്പങ്ങൾക്കുമൊടുവിൽ സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ കൈമാറി. ഇക്കാര്യം കാനറ ബാങ്ക് സ്ഥിരീകരിച്ചു. ഈ മാസം പത്തിനാണ് ജയപാലന്‍ ലോട്ടറി ടിക്കറ്റെടുത്തത്.
ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവിക്കാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആരാണ് ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുമ്പോഴാണ് തനിക്കാണ് സമ്മാനമെന്ന അവകാശവാദവുമായി സെയ്തലവി രംഗത്തെത്തിയത്. സുഹൃത്ത് വഴിയാണ് ഓണം ബമ്പര്‍ ലോട്ടറിയെടുത്തതെന്ന് സെയ്തലവി പറഞ്ഞിരുന്നു. സെയ്തലവിയുടെ ഈ വാദം ഏറെ ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് വിറ്റത് കോഴിക്കോട്ടോ പാലക്കാട്ടോ അല്ലെന്നും തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നുതന്നെയാണെന്ന് ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സെയ്തലവിക്ക് ടിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സുഹൃത്ത് അഹമ്മദ് പറഞ്ഞു. ഫേസ്ബുക്കിലൂടെ ഫോര്‍വേഡ് ചെയ്ത ടിക്കറ്റ് സെയ്തലവിക്ക് അയച്ചു കൊടുക്കുകയായിരുന്നെന്ന് അഹമ്മദ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്. 54 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്‌സിമം ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച വകയില്‍ 126,56,52,000 രൂപയുടെ വരുമാനമാണ് (28% ജിഎസ്ടി കിഴിച്ച്) സര്‍ക്കാരിന് ലഭിച്ചത്. ഇതിലൂടെ ആകെ 30.54 കോടി രൂപ ലാഭമായി സര്‍ക്കാരിനു ലഭിച്ചു.