മോഷ്ടിച്ച പണംകൊണ്ട് ബിസിനസ് ശൃംഖല, പിടിയിലായ ബൈക്ക്- മാല മോഷ്ടാക്കള്‍ നാട്ടുകാരെ ഞെട്ടിച്ചു

മോഷ്ടിച്ച പണംകൊണ്ട് ബിസിനസ് ശൃംഖല, പിടിയിലായ ബൈക്ക്- മാല മോഷ്ടാക്കള്‍ നാട്ടുകാരെ ഞെട്ടിച്ചു. സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നടന്നിരുന്ന മാലമോഷ്ടാക്കള്‍ പിടിയിലായപ്പോള്‍ നാട്ടുകാര്‍ക്കും അമ്പരപ്പ്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഓപ്പറേഷന്‍ 916ലൂടെ വലയിലായത് വൈകുന്നേരങ്ങളില്‍ പള്‍സര്‍ ബൈക്കുകളിലെത്തി വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചിരുന്ന ആലപ്പുഴ പുന്നപ്ര വണ്ടാനം കാട്ടുപുറം വെളിയില്‍ ഫിറോസ് (കോയാമോന്‍-34), കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി തുണ്ടുവിള കിഴക്കേതില്‍ ഷിഹാബ് (ഷിഹാദ്-30) എന്നിവരെയാണ്.

ഓപ്പറേഷന്‍ 916 എന്ന പേരില്‍ പൊലീസ് നടത്തിയ പരിശോധന യിലാണ് കരുനാഗപ്പള്ളിയില്‍ വെച്ച് പ്രതികള്‍ കുടുങ്ങിയത്. ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്റ്റേഷനുകളിലായി പ്രതികള്‍ക്കുനേരെ മുപ്പതിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അയല്‍ ജില്ലകളിലെ കവര്‍ച്ചാ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ വിവരങ്ങളും ശേഖരിക്കുകയാണ്. പ്രതികള്‍ സമ്മതിച്ച കേസുകളിലെ സ്വര്‍ണം കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ബൈക്കുകളില്‍ കറങ്ങി നടന്ന് വഴി യാത്രക്കാരായ സ്ത്രീകളുടെ മാല കവരുകയാണ് പ്രതി കളുടെ രീതി. സ്വന്തം ബൈക്കുകളില്‍ നമ്ബര്‍ പ്ലേറ്റ് പോലും മാറ്റാതെയായിരുന്നു പ്രതികളുടെ ‘ഓപ്പറേഷന്‍’. പിടികൂടാന്‍ കഴിയാത്ത വിധം ഇടവഴികളായിരുന്നു പ്രതികള്‍ തിരഞ്ഞെടുത്തിരുന്നത്. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പ്രധാനമായും മാലമോഷണം. സ്വര്‍ണവില കുതിച്ചുയര്‍ന്നതിന് പിന്നാലെ മാലപൊട്ടിക്കലും വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ 916 എന്ന പേരില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.

അന്വേഷണം ഫിറിസിലേക്കും ഷിഹാദിലേക്കും നീണ്ടെങ്കിലും, ഇവരെ സംശയിക്കുന്ന മറ്റു തെളിവുകളൊന്നും ആദ്യം ലഭിച്ചില്ല. 2016 വരെ വിദേശത്തു ജോലിചെയ്തിരുന്ന ഇരുവരും നാട്ടിലെത്തി സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്ന സമയത്താണ് പണത്തിനായി മാലപൊട്ടിക്കാമെന്ന ആശയം ഉരുത്തിരിഞ്ഞത്. രണ്ടുപേരും ചേര്‍ന്ന് നടത്തിയ ആദ്യ ഓപ്പറേഷന്‍ വിജയിച്ചതോടെ, മൂന്ന് വര്‍ഷത്തോളമായി ഇവര്‍ ഇത് സ്ഥിരം തൊഴിലാക്കി മാറ്റി.

കവര്‍ച്ചയില്‍ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികള്‍ പുന്നപ്രയില്‍ ബേക്കറിയും ഐസ്‌ക്രീം പാര്‍ലറും കരുനാഗ പ്പള്ളിയില്‍ ജെന്റ്സ് ഷോപ്പും തുടങ്ങി. എന്നാല്‍ പണത്തെച്ചൊല്ലി ഇരുവരും പിന്നീട് വഴക്കിട്ടു പിരിഞ്ഞു. ഇതോടെയാണ് സ്വന്തം നിലയ്ക്ക് രണ്ടുപേരും കവര്‍ച്ച തുടര്‍ന്നത്. കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം അതേ ദിവസം തന്നെ ആലപ്പുഴ, അമ്ബലപ്പുഴ എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികള്‍ക്കു വില്‍ക്കുകയാണ് ഇവരുടെ പതിവെന്നു പൊലീസ് പറഞ്ഞു.

ആലപ്പുഴ സൗത്ത്‌, നോര്‍ത്ത്‌, പുന്നപ്ര, മണ്ണഞ്ചേരി, മാരാരിക്കുളം, മുഹമ്മ, ചേര്‍ത്തല, കരുനാഗപ്പള്ളി സ്‌റ്റേഷന്‍ പരിധികളിലായി 30 ലധികം മാല പൊട്ടിക്കല്‍ കേസുകളാണ്‌ ഇരുവര്‍ക്കുമെതിരെയുള്ളത്‌. റിക്കവറി നടപടികള്‍ പൂര്‍ത്തിയാകുന്നതോടുകൂടി ഉദ്ദേശം നൂറുപവനോളം കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷ.