ഓപ്പറേഷൻ ‘പി ഹണ്ട്’, കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച കേസ്, സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധനയും അറസ്റ്റും

എറണാകുളം: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ എറണാകുളം നോർത്ത് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ ആസാദ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി തൊടപുഴ സ്വദേശി ജിനു ബേബിയാണ് പിടിയിലായത്.

ജിനുവിന്റെ മൊബൈൽ ഫോണിൽ ആറ് മുതൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികമായി പഡിപ്പിക്കുന്ന നിരവധി അശ്ലീല വീഡിയോകളും 1000-ഓളം മറ്റ്‌ അശ്ലീല വീഡിയോകളും കണ്ടെടുത്തു. സൈബർ ഡോമിന്റെ ആഭിമുഖ്യത്തിൽ ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടന്ന റെയ്ഡിലാണ് അറസ്റ്റ്. പിടിയിലായ ജിനു ബേബി നിരവധി അശ്ലീല വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകളിൽ അംഗമാണ്.

അതേസമയം കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത മൂന്നു പേർ കാസർകോട്ട് അറസ്റ്റിലായി. 16 കേസുകൾ റജിസ്റ്റർ ചെയ്തു. മലപ്പുറത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 45 കേസുകളെടുത്തു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ ‘പി ഹണ്ട്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. ഞായറാഴ്ച വൈകിയും തുടർന്ന പരിശോധനയുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. ലാപ്ടോപ്പുകളടക്കം പിടിച്ചെടുത്തിട്ടുണ്ട്.