കേരളത്തില്‍ നടക്കുന്നത് വാചകമടി വ്യവസായമെന്ന് ചെന്നിത്തല; മാനസിക നിലയില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

കേരളത്തില്‍ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മാനസിക നിലയില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി ഇ.പി ജയരാജന്റെ മറുപടി. നിയമസഭയിയെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് മന്ത്രി ഇപി ജയരാജന്‍ മറുപടി നല്‍കിയത്. സ്റ്റാര്‍ട്ട് അപ്പുകളില്‍ സര്‍ക്കാരിന് അവകാശ വാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം ഏത് വന്‍കിട വ്യവസായം തുടങ്ങി എന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചു.

അതേസമയം സര്‍ക്കാരിനെ അസൂയയോടെ നോക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷം മാനസിക നിലയില്‍ മാറ്റം വരുത്തണമെന്നും മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. പ്രതിപക്ഷം നിക്ഷേപകരെ ഓടിക്കുകയാണെന്നും കേരളത്തിന്റെ പുരോഗതിയില്‍ പ്രതിപക്ഷം അസംതൃപ്തരാണെന്നും മന്ത്രി ഇ.പി ജയരാജന്‍ വിമര്‍ശിച്ചു.