ഔദ്യോഗിക കണക്കില്‍പ്പെടാത്ത 7,316 കൊവിഡ് മരണങ്ങള്‍; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം

സംസ്ഥാനത്ത് ഔദ്യോഗിക കണക്കില്‍പ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. സര്‍ക്കാര്‍ കണക്കില്‍പ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ കണക്കും സര്‍ക്കാര്‍ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സര്‍ക്കാര്‍ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ കണക്ക് പ്രകാരം ഈ മാസം 23 വരെ 23,486 പേര്‍ മരിച്ചതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2020 ജനുവരി മുതല്‍ ഈ മാസം 23 വരെയുള്ള കണക്കാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നേരത്തേയും ഇതേ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെയായിരുന്നു ആരോപണം. നിയമസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.