ഇന്ത്യയുടെ വാക്‌സിന്‍ പാകിസ്ഥാന് വേണം, പക്ഷെ നേരിട്ട് ചോദിക്കാതെ ലോകാരോഗ്യ സംഘടനയെ സമീപിക്കാന്‍ നീക്കം

ഇസ്ലാമാബാദ് : അപ്പോള്‍ ഇന്ത്യന്‍ വാക്‌സിന്‍ പാകിസ്ഥാന് ആവശ്യമുണ്ട്. ലോകത്ത് ഇറങ്ങിയ കോവിഡ് വാക്‌സിനുകളേക്കാള്‍ മികച്ചത് ഇന്ത്യ നിര്‍മിച്ചപ്പോള്‍ പാകിസ്ഥാനും ആവശ്യക്കാരിലൊരാളായി. ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകള്‍ ഉപയോഗിക്കുന്നതിന് പാകിസ്ഥാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. പാക് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ആണ് ഇതുസംബന്ധിച്ച് അനുമതി നല്‍കിയത്. എന്നാല്‍ വാക്‌സിന്‍ പാകിസ്ഥാന് നേരിട്ട് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്. ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം പാകിസ്ഥാന് വാക്സിന്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല.

കോവാക്‌സ് പദ്ധതി പ്രകാരം മാത്രമെ പാകിസ്താന് വാക്‌സിന്‍ ലഭ്യമാകുകയുള്ളൂ. ജനസംഖ്യയുടെ 20% പേര്‍ക്ക് കോവാക്‌സ് പദ്ധതി പ്രകാരം പാകിസ്ഥാന് വാക്‌സിന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യൂണൈസേഷന്‍ (ഗവി) രൂപീകരിച്ച സഖ്യമാണ് കോവാക്‌സ് .ലോകത്തെ 190 രാജ്യങ്ങളില്‍ 20 ശതമാനത്തിന് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കോവാക്‌സ് വാഗ്ദാനം ചെയ്തിരുന്നു. അതില്‍ പാകിസ്താനും ഉള്‍പ്പെടുന്നുണ്ട്.

ഞങ്ങള്‍ ഈ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത് അതിന്റെ ഫലപ്രാപ്തി 90% ആയതിനാലാണ്, മറ്റ് മാര്‍ഗങ്ങളിലൂടെ വാക്‌സിന്‍ ലഭിക്കാനായി ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട് എന്നും ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഡോക്ടര്‍ ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു.