ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സര്‍ക്കാര്‍ നിലപാട് ശരി, ലീഗിന്റേത് രാഷ്ട്രീയ ആരോപണം- പാലൊളി

തിരുവനന്തപുരം: സച്ചാര്‍, പാലോളി കമ്മിഷനുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ മുസ് ലിംകള്‍ക്ക് ഏര്‍പ്പെടുത്തിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതത്തില്‍ തെറ്റില്ലെന്ന് മുന്‍മന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. എന്നാല്‍ ഇക്കാര്യം കോടതിയെ ബോധിപ്പിക്കുന്നതില്‍ തെറ്റുപറ്റിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കമ്മറ്റിയില്‍ എല്ലാവിഭാഗം ആളുകളും ഉണ്ടായിരുന്നു. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടതാണ്. പ്രശ്‌നത്തെ കോടതി കണ്ടത് വീതംവെപ്പാണ്.ശരിയായ രീതിയിലല്ല കോടതി പ്രശ്‌നത്തെ കണ്ടതെന്നും പാലോളി പറഞ്ഞു.

2011ലാണ് സ്‌കോളര്‍ഷിപ്പില്‍ മറ്റുവിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. എന്നാല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവസാനഘട്ടമായതിനാല്‍ ഇത് നടപ്പാക്കാനായില്ല. തുടര്‍ന്നുവന്ന യു.ഡി.എഫ് സര്‍ക്കാരാണ് ഇത് നടപ്പാക്കിയത്. അന്നൊന്നും ആര്‍ക്കും ഒരു പരാതിയും ഇത് സംബന്ധിച്ച്‌ ഉണ്ടായില്ല. തുടര്‍ന്നുവന്ന ഇടതുസര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് ഇതേകുറിച്ച്‌ വിവാദമുയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.