ഉത്രജന്റെ കൈ പിടിച്ച് പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ക്ക് ഇന്ന് ഗുരുവായൂരപ്പന് മുന്നില്‍ വരണമാല്യം

ഗുരുവായൂര്‍:കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് ഇന്ന് നടക്കുന്നത്.പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേര്‍ ഇന്ന് വിവാഹിതര്‍ ആവുകയാണ്.ഗുരുവായൂരപ്പന്റെ മുന്നില്‍ വെച്ചാണ് ഇവര്‍ക്ക് വരണമാല്യം ചാര്‍ത്തുക.ഒറ്റപ്രസവത്തില്‍ പിറന്ന പഞ്ചരത്‌നങ്ങളായ തിരുവനന്തപുരം,പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനയാ പ്രേംകുമാറിന്റെയും രമാദേവിയുടെയും മക്കളില്‍ മൂന്നു പേരാണ് ഇന്ന് വിവാഹിതര്‍ ആവുന്നത്.രാവിലെ 7.45നും 8.30നും മധ്യെയയാണ് താലികെട്ട് നടക്കുക.

ഏപ്രില്‍ 26ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.കോവിഡ് മൂലമുണ്ടായ ലോക്ഡൗണ്‍ കാരണം വരന്മാര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാതെ വന്നതോടെ വിവാഹം മാറ്റി വയ്ക്കുകയായിരുന്നു. ഫാഷന്‍ ഡിസൈനര്‍ ആയ ഉത്രയുടെ വരന്‍ മസ്‌ക്കറ്റില്‍ ഹോട്ടല്‍ മാനേജറായ ആയൂര്‍ സ്വദേശി അജിത് കുമാറാണ്.ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്തരയ്ക്ക് മിന്ന് ചാര്‍ത്തുന്നത് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ആണ്.മസ്‌ക്കറ്റില്‍ അക്കൗണ്ടന്റ് ആയ വട്ടിയൂര്‍കാവ് സ്വദേശി വിനീത് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്തമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തുന്നത്.അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്‌നീഷ്യയായ ഉത്രജയുടെ വരനും പത്തനംതിട്ട സ്വദേശിയുമായ ആകാശിന് കുവൈറ്റില്‍ നിന്ന് നാട്ടിലെത്താനാകാത്തതിനാല്‍ ഇവരുടെ വിവാഹം മാറ്റിവച്ചു.സഹോദരിമാരുടെ ഏക സഹോദരന്‍ ഉത്രജന്‍.അമ്മ രമാദേവി ജില്ലാ സഹകരണ ബാങ്ക് പോത്തന്‍കോട് ശാഖയിലെ ജീവനക്കാരിയാണ്.

ഇപ്പോള്‍ മക്കള്‍ക്ക് 24 വയസായി,ഇതിനിടെ തിരിച്ചടികളെ ജീവിച്ചു തോല്‍പ്പിക്കാന്‍ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല.അപ്പോഴൊക്കെ മലയാളികള്‍ ഇവരോടു ചേര്‍ന്നു നിന്നു.സന്തോഷങ്ങള്‍ക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛന്‍ പ്രേമകുമാറിന്റെ മരണം.പക്ഷേ,മക്കളെ ചേര്‍ത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളര്‍ത്താന്‍ തുടങ്ങിയിരുന്നു.പ്രതിസന്ധികളെ തൂത്തെറിയാന്‍ പല ദിക്കുകളില്‍ നിന്ന് കരങ്ങള്‍ നീണ്ടു.കടങ്ങള്‍ വീട്ടി.ജില്ലാ സഹകരണ ബാങ്കില്‍ രമയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി.ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്.സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓര്‍മിപ്പിക്കാറുണ്ട്,ഒന്നു സൂക്ഷിക്കണമെന്ന്.എസ്എടി ആശുപത്രിയില്‍ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറില്‍ അഞ്ച് പേരുടെയും ജനനം.പിറന്നത് ഉത്രം നാളിലായതിനാല്‍ നാളു ചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു.അഞ്ച് മക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാന്‍ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്.ഒന്നിച്ചു സ്‌കൂളില്‍ പോയതും പരീക്ഷകളിലെ ജയവും ഒന്നിച്ച് വോട്ടു ചെയ്തതും വാര്‍ത്തകളില്‍ നിറഞ്ഞു.