ബാധ ഒഴിപ്പിക്കാൻ 5 വയസുകാരിയെ മാതാപിതാക്കള്‍ അടിച്ച് കൊന്നു.

കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റത്തിന് പരിഹാരം കാണാൻ മന്ത്രവാദം നടത്താന്‍ തീരുമാനിച്ച മാതാപിതാക്കള്‍ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 5 വയസുകാരിയെ അടിച്ച് കൊന്നു. മഹാരാഷ്ട്രയില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ മാതാപിതാ ക്കളുടെ അടിയേറ്റ് അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയിൽ നാഗ്പൂരില്‍ ആണ് സംഭവം നടക്കുന്നത്. ഒരു മാസം മുൻപ് പതിനാറും, അഞ്ചും വയസുള്ള മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ ഒരു ആരാധനാലയം സന്ദര്‍ശിക്കാൻ പോയിരുന്നു. തുടർന്ന് 5 വയസ്സുള്ള ഇളയകുട്ടിയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ വന്നതായി അച്ഛന് സംശയം തോന്നുകയായിരുന്നു. കുട്ടിയുടെ ബാധ ഒഴിപ്പിക്കുന്നതിനായി മന്ത്രവാദം നടത്താന്‍ മാതാപിതാക്കള്‍ തുടർന്ന് തീരുമാനിച്ചു.

വീട്ടില്‍ വച്ചു നടന്ന മന്ത്രവാദത്തിന്റെ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. പ്രതികള്‍ കുട്ടിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചോദ്യങ്ങള്‍ക്ക് കുട്ടിക്ക് കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയാതെ വന്നതോടെ മാതാപിതാക്കളും ബന്ധുവും ചേര്‍ന്ന് കുട്ടിയെ അടിക്കാനും മര്‍ദിക്കാനും തുടങ്ങി. മര്‍ദനം സഹിക്കാന്‍ വയ്യാതെ അവശനിലയിലായി അഞ്ചു വയസുകാരി കുഴഞ്ഞു വീണു. തുടർന്ന് കുട്ടിയെ ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ആരാധനാലയത്തില്‍ എത്തിച്ചു.

ഗുരുതരാവസ്ഥയിലായിരുന്നു കുട്ടിയെ രക്ഷിതാക്കൾ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് മുങ്ങുകയായിരുന്നു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികളുടെയും ഇവര്‍ സഞ്ചരിച്ച കാറിന്റെയും ചിത്രങ്ങള്‍ ഫോണിൽ എടുത്തിരുന്നു. കുട്ടി മരിച്ചതോടെ ചിത്രത്തിലെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഒത്തുനോക്കി നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് പിടികൂടുകയാണ് ഉണ്ടായത്.