കുട്ടി പിന്നിലുണ്ടെന്ന് കരുതി കാറെടുത്തു, രണ്ടര വയസുകാരി കരഞ്ഞുതളര്‍ന്ന് ബീച്ചിലെ പാര്‍ക്കില്‍ തനിച്ച്

കുട്ടി പിന്നിലുണ്ടെന്ന് കരുതി കൂടെയുണ്ടായിരുന്നവര്‍ പാര്‍ക്കില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ ബീച്ചിലെ പാര്‍ക്കില്‍ ബന്ധുക്കളെ കാണാതെ കരഞ്ഞുതളര്‍ന്നിരുന്ന രണ്ടര വയസുകാരിക്ക് രക്ഷകരായത് ജീവനക്കാര്‍.

പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കില്‍ ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൂടെ വന്നവരെ കാണാതെ കരയുന്ന പെണ്‍കുട്ടി ജീവനക്കാരുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് വിവരം ബീച്ച്‌ മാനേജര്‍ സലാം താണിക്കാടിനെ അറിയിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ പാര്‍ക്കില്‍നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

പിന്നീട് ജീവനക്കാര്‍ ബീച്ചിലെ സന്ദര്‍ശകരോടെല്ലാം തിരക്കിയെങ്കിലും കുട്ടിയെ കൊണ്ടുവന്നവരെക്കുറിച്ചു യാതൊരും വിവരവും ലഭിച്ചില്ല. ഇതോടെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ബീച്ചില്‍നിന്നു കുട്ടിയെ ലഭിച്ച വിവരം പ്രചരിച്ചിരുന്നു.

ഇതോടെ മാതാവും ബന്ധുക്കളും തിരിച്ചു ബീച്ചിലെത്തി കുട്ടിയെ വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി കാറില്‍ കയറിയെന്ന ധാരണയിലാണ് മാതാവും ബന്ധുക്കളും ബീച്ചില്‍നിന്നു മടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മാതാവ് കുട്ടി പിന്നിലുണ്ടെന്നാണു കരുതിയത്.