ലോകമാസകലം കൊറേണ ഭീതിയിലാണ്. ഇന്ത്യയിലും കൊറോണ പിടിമുറുക്കുകയാണ്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം നൂറ് കഴിഞ്ഞിരുന്നു. എന്നാല്‍ കൊറോണയെക്കാള്‍ കൂടുതല്‍ വേഗത്തിലാണ് വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നത്. ചിലർ പറയുന്നത് ചാണക ബിസ്‌കറ്റും ഗോമൂത്രവും ഒക്കെ കൊറോണയെ തടയാന്‍ സഹായിക്കും എന്നാണ്. എന്നാല്‍ ഇതിനെയും കടത്തി വെട്ടിയിരിക്കുകയാണ് ഒരു പാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍.
കൊറോണയ്ക്ക് ഇതുവരെ മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് യാഥാര്‍ത്ഥ്യം മറച്ച് വെച്ച് പാസ്റ്റര്‍ കൊറോണയ്ക്ക് പ്രതിവിധി പറഞ്ഞിരിക്കുകയാണ്. ഒരു വിശുദ്ധ എണ്ണ ഉപയോഗിക്കുകയും യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനുമാണ് പാസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും കൊറോണ് പിടിപെടില്ല എന്നാമ് പാസ്റ്റര്‍ അവകാശ പെടുന്നത്. പൂനെയിലെ ധപോഡിയിലെ വൈന്‍യാര്‍ വര്‍ക്കേഴ്സ് ചര്‍ച്ചിലെ പീറ്റര്‍ സില്‍വേ എന്ന പാസ്റ്ററാണ് ഇത്തരത്തില്‍ കൊറോണയെ തടയാനുള്ള വ്യാജ പ്രതിവിധിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇയാള്‍ കൊറോണ തടയാനായി വിശുദ്ധ എണ്ണ ഉപയോഗിക്കാനും യശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനും പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. വീഡിയോ മാത്രമല്ല ഇതേ കാര്യങ്ങള്‍ പ്രദേശത്തെ ചില ഭാഗങ്ങളില്‍ പോസ്റ്ററായി പതിച്ചിട്ടുമുണ്ട്.
അതേസമയം മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി പാസ്റ്റര്‍ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പാസ്റ്റര്‍ക്ക് എതിരെ വ്യാജ വാര്‍ത്തകളും വിവരങ്ങളും നല്‍കുന്നതിന് കേസ് എടുക്കണം എന്നാണ് ഉയരുന്ന ആവശ്യം. മാത്രമല്ല പാസ്റ്ററുടെ പ്രതിവിധികള്‍ വിശ്വസിച്ച് കൊറോണയ്ക്കുള്ള ചികിത്സ ആളുകള്‍ നിഷേധിച്ചാല്‍ വന്‍ വിപത്ത് ഉണ്ടാകുമെന്നും മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി ചൂണ്ടി കാട്ടുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച് 27 പേര്‍ക്കാണ്. 24 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. 12,740 പേരാണ് ഇതുവരെ സംസ്ഥാനത്ത് ഇതുവരെ നിരീക്ഷണത്തില്‍ കഴിയുന്നത്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് വ്യാപാര തൊഴില്‍ മേഖല നിര്‍ജീവ അവസ്ഥയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണെന്നും മുഖ്യമന്ത്രി. ബ്രെയ്ക്ക് ദ ചെയിന്‍ ക്യാംപെയിന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി.അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡോക്ടര്‍ ജോലി ചെയ്ത ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം. ഡോക്ടറുമായി സഹകരിച്ച 25 ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരടക്കം നിരീക്ഷണത്തിലാണ്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യമായാണ് കേരളത്തില്‍ ഡോക്ടര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ വിദേശത്തുനിന്നും മടങ്ങിയെത്തിയത്. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ ഡോക്ടര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയിരിരുന്നു. സര്‍ജറി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പങ്കാളിയായിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പ് ഇന്ന് തന്നെ തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 10,944 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,655 പേര്‍ വീടുകളിലും 289 പേര്‍ ആശുപത്രികളിലുമാണ്.