ലൂസി കളപ്പുരയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ കഴിഞ്ഞ ദിവസം തന്റെ ആത്മകഥയിലൂടെ പറഞ്ഞ കാര്യങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയെ അപമാനിച്ച് എം എല്‍ എ പിസി ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുത്.. വായിച്ചാല്‍ ജീവന്‍ ഓടുക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. മോശമായ സ്ത്രീയാണ് ലൂസിയെന്ന് പിസി ജോര്‍ജ് ആക്ഷേപി ച്ചു. കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും അപ്പോള്‍ പറയേണ്ടതല്ലേ ഇതൊക്കെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആദ്യ പരാതിയില്‍ മറ്റെ പണി ചെയ്തു എന്ന് കന്യാസ്ത്രീ പറഞ്ഞില്ലല്ലോയെന്നും പിസി ആക്ഷേപിക്കുന്നു.

അതേസമയം ജനപക്ഷം എന്‍ഡിഎ ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചതായി പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ എന്‍ഡിഎ വിടുന്നതെന്നും ജോര്‍ജ് വ്യക്തമാക്കി. എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ ജോര്‍ജ് പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്കെതിരെ കടുത്ത ആക്ഷേപങ്ങളാണ് ഇദ്ദേഹം ഉന്നയിച്ചത്.

കേരളത്തിലെ നമ്പര്‍ വണ്‍ കേഡര്‍ പാര്‍ട്ടിയാണ് ബിജെപി. ആരു ചോദിച്ചാലും താന്‍ ഇക്കാര്യം പറയും. നല്ല പ്രവര്‍ത്തകരാണ് ബിജെപിയുടേതെന്ന് പുകഴ്ത്തുന്ന പി സി ജോര്‍ജ് എന്നാല്‍ നേതാക്കന്മാര്‍ക്ക് ജയിക്കണമെന്ന ആഗ്രഹം ഇല്ലെന്നാണ് പറയുന്നത്. നേതാക്കന്മാരുടെ മനസ്സു മാറാതെ ബിജെപിക്ക് രക്ഷയില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നതും, മഞ്ചേശ്വരത്ത് നിന്ന് മാറി കോന്നിയില്‍ സുരേന്ദ്രനെ മത്സരിപ്പിച്ചതും തെറ്റായിരുന്നു എന്നും ജോര്‍ജ് വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആരോപണങ്ങള്‍ പിസി ഉന്നയിച്ചു. മോദിയെ ഇതുവരെ വാനോളം പുകഴ്ത്തിയിരുന്ന അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി എന്നാണ് പിസി ജോര്‍ജ് ഇപ്പോള്‍ പറയുന്നത്. റിസര്‍ബാങ്ക് കൊള്ളയടിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്.

നേരത്തെ മോദിയെ പുകഴ്ത്തിയതിനും എന്‍ഡിഎയില്‍ ചേര്‍ന്നതിനും ജോര്‍ജിന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈരാറ്റുപേട്ടയില്‍ വിവിധ മത സംഘടനകള്‍ ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു. ജനപക്ഷം ഭരിച്ചിരുന്ന പല പഞ്ചായത്തിലും ഭരണമാറ്റം ഉണ്ടായിരുന്നു. വീണ്ടും പൂഞ്ഞാറില്‍ തന്നെ ജനവിധി തേടാന്‍ ഉള്ള നീക്കത്തിന് ഇടെയാണ് ജോര്‍ജിന്റെ മനംമാറ്റം.