‘പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് കൂട്ട തോല്‍വിക്ക് ഇടയാക്കും’; റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ്

കോട്ടയം : കേരളത്തില്‍ നടത്താനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. സിബിഎസ്‌ഇ പ്ലസ്-ടു പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയത്.

‘കഴിഞ്ഞ അധ്യയനവര്‍ഷം ഒരു ദിവസം പോലും സ്കൂളില്‍ എത്താന്‍ സാധിക്കാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 6 മുതല്‍ പരീക്ഷ നടത്തും എന്ന സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. പരീക്ഷ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം’- പി.സി ജോര്‍ജ് പറഞ്ഞു.

സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് കൂട്ട തോല്‍വിക്ക് ഇടയാക്കും. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇമ്ബ്രൂവ്മെന്റ് ഉണ്ടായിരിക്കില്ല എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.