പോലീസിനെ പിടിച്ചു കുലുക്കി ഫോണ്‍ കെണി; പിന്നില്‍ താനല്ലെന്ന് യുവതി

തിരുവനന്തപുരം: കേരളാ പോലീസിനെ പിടിച്ചുലയ്ക്കുന്ന ഫോണ്‍കെണിയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്ക് എതിരേയാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. കൊല്ലം റൂറലിലെ എസ്.ഐ ആണ് പരാതിക്കാരന്‍. ഉന്നത ഉദ്യോഗസ്ഥരടക്കം പോലീസ് സേനയിലെ നിരവധി പേര്‍ മുള്‍മുനയിലായ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഫോണ്‍കെണി നടന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിപ്പ് നടന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണ്. കൊല്ലം റൂറലിലെ എസ്.ഐ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചല്‍ സ്വദേശിയായ യുവതി സൗഹൃദം നടിച്ച് കെണിയില്‍ വീഴ്ത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

യുവതിയുമായി ബന്ധപ്പെട്ട് ചില ശബ്ദസന്ദേശങ്ങളടക്കം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഫോണ്‍കെണിയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവതിക്ക് പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് എസ്.ഐയുടെ പരാതി പാങ്ങോട് സ്റ്റേഷനില്‍ ലഭിച്ചത്

രണ്ടു വര്‍ഷം മുമ്പ് ഈ യുവതി ഇതേ എസ്.ഐക്ക് എതിരേ മ്യൂസിയം പോലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. അതിനുശേഷം പരാതി പിന്‍വലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ്.ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഫോണ്‍കെണിയില്‍ വീണിട്ടുണ്ടെന്നാണ് വിവരം. വഴിവിട്ട ഇടപാടുകളായതിനാല്‍ പല ഉദ്യോഗസ്ഥരും പരാതിയൊന്നും നല്‍കിയിട്ടില്ല.

അതേസമയം തനിക്ക് പോലിസ് ഉന്നതരുമായി ബന്ധമൊന്നുമില്ലെന്ന് യുവതി പറയുന്നു. പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ കൊല്ലം റൂറലിലെ എസ്ഐ എന്റെ ഫോണില്‍ ഞാനറിയാതെ റെക്കോര്‍ഡ് ചെയ്തതിന് ശേഷം പ്രചരിപ്പിച്ചതാണെന്നും ഇവര്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇവര്‍ പറയുന്നു. പോലീസ് ആസ്ഥാനത്തടക്കം ഈ പരാതി പരിശോധിച്ച ശേഷമാണ് യുവതിക്കെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ പരാതികള്‍ വരാനുള്ള സാധ്യതയുമുണ്ട്. പാങ്ങോട് പോലീസ് എടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് കൈമാറിയേക്കും.