കോവിഡ് വാക്‌സിന്‍ സൗജന്യമെന്ന് പറഞ്ഞത് പുലിവാലായി; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വിവാദം ആളിക്കത്തുന്നു

തിരുവനന്തപുരം: സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വന്‍ വിവാദമായി ആളിക്കത്തുന്നു. സംസ്ഥാനത്ത് അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്ന ലംഘനമാണെന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്ത് എത്തി.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കൊവിഡ് ചികിത്സയുടെ ഭാഗമാണെന്നാണ് സിപിഎം പറയുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പിസി വിഷ്ണുനാഥ്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം.

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാര്‍മ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കൊവിഡ് വാക്‌സിന്‍ വാഗ്ദാനത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് പിസി വിഷ്ണുനാഥിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്ിന്റെ പൂര്‍ണരൂപം ഇങ്ങനെ..

‘കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും അതു നല്‍കുക എന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷന്‍ കമ്മീഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണ്’

ഇത് ബീഹാര്‍ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാര്‍മ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാണ്. അത് നിര്‍മ്മലാ സീതാരാമന്‍ ചെയ്താലും പിണറായി വിജയന്‍ ചെയ്താലും… ഇത് സീതാറാം യെച്ചൂരി പറയുമ്പോള്‍ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റുമാവുന്നതെങ്ങനെ?