ലക്‌നൗവിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ 17 വിദ്യാർത്ഥിനികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പൽ അടക്കം രണ്ട് പേർ അറസ്റ്റിൽ. പ്രിൻസിപ്പലിന്റെ നിർദ്ദേശത്തെ തുടർന്ന് അധിക സമയം സ്‌കൂളിൽ തുടരാൻ വിദ്യാർത്ഥികൾ നിർബന്ധിതരാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ് പീഡനത്തിന് ഇരയായത്. മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയ ശേഷമാണ് അദ്ധ്യാപകൻ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. നവംബർ 17നാണ് ദാരുണമായ സംഭവം നടന്നത്. അന്ന് രാത്രി സ്‌കൂളിൽ തങ്ങിയ വിദ്യാർത്ഥിനികൾ പിറ്റേന്ന് രാവിലെയാണ് വീടുകളിൽ തിരികെ എത്തിയത്.
ക്ലാസിൽ നടന്ന കാര്യങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും ജീവിതം നശിപ്പിക്കുമെന്നും അദ്ധ്യാപകൻ പറഞ്ഞതായി വിദ്യാർത്ഥിനികൾ പോലീസിനോട് വെളിപ്പെടുത്തി. രണ്ട് വിദ്യാർത്ഥിനികളുടെ കുടുംബമാണ് പരാതിയുമായി ആദ്യം എത്തിയത്.
അദ്ധ്യാപകനെതിരായ വിദ്യാർത്ഥിനികളുടെ ആരോപണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി യുപി പോലീസ് അറിയിച്ചു. ഇയാൾക്ക് കടുത്ത ശിക്ഷ വാങ്ങി നൽകുമെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അഭിഷേക് യാദവ് വ്യക്തമാക്കി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തിന് ശേഷം കുട്ടികൾ സ്‌കൂളിൽ പോയിട്ടില്ല. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.