കല്ലറ തുറന്നാല്‍ ആത്മാക്കള്‍ ഓടി വരുമെന്ന് ജോളി പ്രചരിപ്പിച്ചതായി പോലിസ്

കല്ലറ തുറക്കാതിരിക്കാന്‍ പള്ളി വികാരിയും കുടുംബാംഗങ്ങളെയും ജോളി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കല്ലറ തുറന്ന് പരോശോധിച്ചാല്‍ ആത്മാക്കള്‍ക്ക് പ്രശ്‌നം ഉണ്ടാകുമെന്ന് ജോളി വാദിച്ചു. മുന്‍ ഭര്‍ത്താവിനെ ഉള്‍പ്പെടെ അടക്കം ചെയ്ത കല്ലറ തുറക്കാന്‍ ജോളി തടസം നിന്നതായും വ്യക്തമായി. ഇതിനായി പള്ളി വികാരിയെ ജോളി സമീപിച്ചു. കല്ലറ തുറന്നാല്‍ ദോഷം സംഭവിക്കുമെന്ന് പറഞ്ഞാണ് ജോളി ഇതിന് തടസം നിന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

‘കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയത്. കേരള പോലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊര് കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവര്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കില്‍ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു.അതു കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ പി എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീര്‍ണമാണ് കേസും പ്രതിയും’, എസ് പി സൈമണ്‍ പറഞ്ഞു.

പോലീസിന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ജോളി ബികോം ബിരുദം പോലും പാസായിട്ടില്ല എന്ന് വ്യക്തമായിട്ടുണ്ട്. അങ്ങനെയുള്ള സ്ത്രീയാണ് എന്‍ഐടി പ്രൊഫസറെന്ന് പറഞ്ഞ് നടന്നത്. എന്‍.ഐ.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കൂടത്തായി കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ച സയനൈഡ് ജോളിക്ക് എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രജികുമാറാണ് മാത്യുവിന് സയനൈഡ് എത്തിച്ചത് എന്ന് ആദ്യമേ വ്യക്തമായിരുന്നു. എന്നാല്‍ പ്രജി കുമാറിനെ കൂടാതെ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് സംഘടിപ്പിച്ച് മാത്യു ജോളിക്ക് നല്‍കിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മാത്യുവിന് സയനൈഡ് നല്‍കിയ രണ്ടാമത്തെയാള്‍ മരിച്ചതിനാല്‍ അന്വേഷണം ആ വഴിക്ക് നീട്ടേണ്ടതില്ലെന്നാണ് തീരുമാനം