കൊല്ലം. പോപുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കാരാട്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി നല്കിയ കത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കാരാട് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരള ഹൈകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന സര്ക്കാറിന്റെകൂടി സഹകരണത്തോടെയാണ് നിയമപരമായ നടപടികള്‍ സ്വീകരിക്കുക. പ്രത്യേക അന്വേഷണസംഘം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍, എഫ്.ഐ.ആറുകള്‍, പ്രതികളുടെ പേരിലുള്ള വസ്തുക്കളുടെ വിവരങ്ങള്‍, ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകള്‍, ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ശേഖരിക്കുകയും നിരവധി സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട്.
പ്രതികളുടെ വസ്തുവകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പോപുലര്‍ ഫിനാൻസിന്റെ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണം നടത്തിവരുന്നു. സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ അകറ്റാന്‍ കാര്യക്ഷമമായ അന്വേഷണം നടന്നുവരികയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.