ആന കുടഞ്ഞെറിഞ്ഞു,ഷഹാനയുടെ മൃതദേഹത്തില്‍ ആഴമേറിയ മുറിവുകള്‍

വയനാട്; മേപ്പാടി എലിമ്ബിലേരിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണമേറ്റു മരിച്ച കണ്ണൂര്‍ സ്വദേശിനി ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്കെല്ലാം ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായാണ് വിവരം.

ഷഹാനയുടെ നെഞ്ചില്‍ ആന ചവിട്ടിയെന്നാണ് പ്രാഥമിക നിഗമനം. ഷഹാനയുടെ മൃതദേഹത്തില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിരുന്നു. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഇത്തരത്തിലുള്ള മുറിവുകളുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായിരുന്നു. ഇതോടെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയെ കുറിച്ചെല്ലാം ജില്ലാ ഭരണകൂടവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.