ഗര്‍ഭിണിക്ക് 14 വയസ്സ്, പിന്നാലെയോടി പോലീസ്, ഒടുവില്‍ സത്യം പുറത്ത് കൊണ്ടുവന്നു

ഭര്‍ത്താവിനൊപ്പം ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിക്ക് 14 വയസ്സെന്ന് രേഖ. അമ്പരന്ന ഡോക്ടര്‍ വിവരം പോലീസില്‍ അറിയിച്ചു. ഒരു പകല്‍ മുഴുവന്‍ ഇതിനുപിന്നാലെ ഓടിയ പോലീസ്, ഒടുവില്‍ രാത്രിയില്‍ സത്യം കണ്ടെത്തി. യുവതിക്ക് 19 വയസ്സ്. വെള്ളിയാഴ്ച രാവിലെയാണ് കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് വട്ടക്കാട് ഡിവിഷനിലെ മറുനാടന്‍ തൊഴിലാളികളായ ദമ്പതിമാര്‍ പരിശോധനയ്ക്കായി ടാറ്റാ ടീ ആശുപത്രിയിലെത്തിയത്..

ആശുപത്രിയില്‍നിന്ന് മടങ്ങിയെത്തിയ ദമ്പതിമാരെ ചോദ്യംചെയ്തപ്പോള്‍, യുവതിക്ക് 19 വയസ്സ് തികഞ്ഞതായി അവര്‍ പറഞ്ഞു. എങ്കിലും വിശ്വാസംവരാതെ പോലീസ് യുവതിയുടെ മാതാപിതാക്കളോട് കാര്യം അന്വേഷിച്ചു. അസം ദറാംഗ് ജില്ലയിലെ സാംതിലാ ഗ്രാമത്തിലുള്ളവരാണ് യുവതിയുടെ ബന്ധുക്കള്‍ . അവരും യുവതിക്ക് 19 വയസ്സായി എന്ന് തന്നെ പറഞ്ഞെങ്കിലും ജനന രേഖകളുടെ പകര്‍പ്പ് കാണാതെ വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ല.

15 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്ത് പണിക്കുപോയ യുവതിയുടെ അച്ഛന്‍ വീട്ടിലെത്തി യുവതിയുടെ ജനനരേഖകള്‍ വാട്‌സാപ്പ് വഴി രാത്രിയില്‍ എസ്.ഐ.ക്ക് അയച്ചുകൊടുത്തു. 2000 ഡിസംബറിലാണ് യുവതി ജനിച്ചതെന്ന് കണ്ടെത്തി. ഇതോടെയാണ് പോലീസിനു സമാധാനമായത്.

ദമ്പതിമാര്‍ മുന്‍പ് ജോലിചെയ്തിരുന്ന പീരുമേട്ടിലെ സ്ഥാപനം പറ്റിച്ച പണിയാണ് ഇവര്‍ക്ക് വിനയായത് .ഇവര്‍ നല്‍കിയ തിരിച്ചറിയല്‍രേഖയില്‍ യുവതിയുടെ പ്രായം തെറ്റിച്ചാണ് എഴുതിയിരുന്നത്