എല്ലാവരും എന്നെ തെറി വിളിക്കുകയാണ്, രാജുവേട്ടന്‍ ക്ഷമിക്കണം, ക്ലബ് ഹൗസ് വിവാദത്തില്‍ സൂരജിന് മാപ്പ് നല്‍കി പൃഥ്വിരാജ്

ക്ലബ് ഹൗസിലെ വ്യാജ തന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയയാള്‍ക്ക് എതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വ്യാജ ഐഡിയില്‍ തന്റെ ശബ്ദം അനുകരിച്ച് സംസാരിച്ച സൂരജ് എന്ന യുവാവിന് മാപ്പ് നല്‍കിയിരികക്കുകയാണ് നടന്‍. ഓണ്‍ലൈന്‍ കുറ്റകൃത്യം മാപ്പര്‍ഹിക്കാന്‍ പറ്റാത്ത തെറ്റാണെന്നും ചെയ്ത തെറ്റ് സൂരജ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. മിമിക്രിക്കാരനായ സൂരജ് എന്ന യുവാവ് പൃഥ്വിയുടെ ശബ്ദത്തില്‍ മിമിക്രി ചെയ്ത് ക്ലബ് ഹൗസ് മീറ്റിങ് നടത്തിയിരുന്നു. പലരും ഇത് യഥാര്‍ഥത്തില്‍ പൃഥ്വിരാജ് തന്നെയാണെന്ന് വിചാരിച്ചു. സംഭവം വൈറലായതോടെ വിശദീകരണവുമായി പൃഥ്വി എത്തി. സൂരജ് എന്ന യുവാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

‘പ്രിയപ്പെട്ട സൂരജ്, സാരമില്ല. നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഇതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇതുപോലുള്ള തമാശകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്, നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരുസമയത്ത് ഏകദേശം 2500ഓളം ആളുകളാണ് നിങ്ങളെ ശ്രവിച്ചുകൊണ്ടിരുന്നത്. അതില്‍ വന്ന കൂടുതല്‍ ആളുകളും വിചാരിച്ചത്, അത് ഞാനാണെന്നാണ്. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും ഒരുപാട് കോളുകളും മെസേജുകളുമാണ് ഇതുമാിയ ബന്ധപ്പെട്ട് എനിക്ക് ലഭിച്ചത്. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടതും.’

‘നിങ്ങള്‍ തെറ്റു മനസിലാക്കി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിമിക്രി മനോഹരമായ കലയാണ്. മലയാളം സിനിമയിലെ മികച്ച പല താരങ്ങളും മിമിക്രിയുടെ ലോകത്തിലൂടെയാണ് സിനിമയിലെത്തിയത്. വലിയ സ്വപ്നം കാണൂ, പരിശ്രമിക്കൂ. നിങ്ങള്‍ക്കു മനോഹരമായ കരിയര്‍ മുന്നിലുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. എന്നെ സ്‌നേഹിക്കുന്ന ആളുകളോട് ഒരുകാര്യം കൂടി, ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്ക ഒരിക്കലും ഞാന്‍ മാപ്പ് കൊടുക്കില്ല, അതുകൊണ്ട് ദയവായി നിര്‍ത്തൂ. ഒന്നുകൂടി, ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല.’–പൃഥ്വിരാജ് പറഞ്ഞു.

സൂരജ് നേരത്തെ നല്‍കിയ വിശദീകരണം ഇങ്ങനെ: പ്രിയപ്പെട്ട രാജുവേട്ടാ..
ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകന്‍ ആണ്. ക്ലബ് ഹൗസ് എന്ന പുതിയ പ്ലാറ്റ്‌ഫോമില്‍ അങ്ങയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി എന്നു ഉള്ളത് സത്യം തന്നെ ആണ്,പക്ഷെ അതില്‍ പേരും ,യൂസര്‍ ഐഡി യും മാറ്റാന്‍ പറ്റില്ല എന്ന് അറിഞ്ഞത് അക്കൗണ്ട് സ്റ്റാര്‍ട്ട് ആയപ്പോള്‍ ആണ്.. അങ്ങു ചെയ്ത സിനിമയിലെ ഡയലോഗ് പഠിച്ചു അത് മറ്റുള്ളവരെ പറഞ്ഞു കേള്‍പ്പിച്ചു. ക്ലബ് ഹൗസ് റൂമിലെ പലരെയും എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..അതിനു പുറമെ, അങ്ങയുടെ പേരു ഉപയോഗിച്ച യാതൊരു തരത്തിലുള്ള കാര്യങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിട്ടില്ല..

ജൂണ് 7 വൈകുന്നേരം 4 മണിക്ക് ഒരു റൂം ഉണ്ടാക്കാം, ലൈവായി രാജുവേട്ടന്‍ വന്നാല്‍ എങ്ങനെ ആളുകളോട് സംസാരിക്കും എന്നതായിരുന്നു, ആ റൂം കൊണ്ട് മോഡറേറ്റര്‍സ് ഉദ്ദേശിച്ചിരുന്നത്..അതില്‍ ഇത്രയും ആളുകള്‍ വരുമെന്നോ,അത് ഇത്രയും കൂടുതല്‍ പ്രശ്‌നം ആകുമെന്നോ ഞാന്‍ വിചാരിച്ചില്ല.. ആരെയും , പറ്റിക്കാനോ, രാജു ഏട്ടന്റെ പേരില്‍ എന്തെങ്കിലും നേടി എടുക്കാനോ അല്ല ഈ ചെയ്തതൊന്നും..ചെയ്തതിന്റെ ഗൗരവം മനസ്സിലാവുന്നു, അതുകൊണ്ട് തന്നെ ആ ക്ലബ് ഹൗസ് അക്കൗണ്ട് ഡിലീറ്റ് ചെയ്തു,ആ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത, എന്നാല്‍ വേദനിക്കപ്പെട്ട എല്ലാ രാജുവേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു…

പേര് മാറ്റാന്‍ സാധിക്കില്ല എന്ന അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ ക്ലബ് ഹൗസ് ബയോയില്‍ കൊടിത്തിട്ടുണ്ട് എന്റെ ഐഡന്റിറ്റി, അതിന്റെ കൂടെ ഇന്‍സ്റ്റാഗ്രാമും ഉണ്ട്.. ഞാന്‍ ഇതിനു മുന്നേ കയറിയ എല്ലാ റൂമുകളിലും, രാജുവേട്ടന്‍ എന്ന നടന്‍ അഭിനയിച്ചു വെച്ചേക്കുന്ന കുറച്ചു ഡയലോഗ് ഇമിറ്റേറ്റ് ചെയ്യാന്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.. കുറച്ചു നേരം മുന്‍പ് വരെ ഞാനും ഫാന്‍സ് ഗ്രൂപ്പിലെ ഒരു ആക്റ്റീവ് അംഗം ഒക്കെ ആയിരുന്നു.. എന്നാല്‍, ഇന്ന് ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു.. പക്ഷെ, അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല.. രാജുവേട്ടന്റെ ഐഡന്റിറ്റി യൂസ് ചെയ്തത് തെറ്റു തന്നെ ആണ്.. ആ റൂമില്‍ അങ്ങനെ അങ്ങയെ അനുകരിച്ചു സംസാരിച്ചതും തെറ്റ് തന്നെ.. നല്ല ബോധ്യമുണ്ട് ! ഒരിക്കല്‍ കൂടെ ആ റൂമില്‍ ഉണ്ടായിരുന്നവരോടും, രാജുവേട്ടനോടും, ഞാന്‍ ക്ഷമ അറിയിക്കുന്നു.

എന്ന്, ഒരു പൃഥ്വിരാജ് ആരാധകന്‍